ഉച്ച ഭക്ഷണത്തിന്റെ ആലസ്യത്തില്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ്
പതിവില്ലാതെ രണ്ടു സ്ത്രീകളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടത്. ഈ ഫ്ലോര്‍
മുഴുവന്‍ ബാങ്കിന്റെ തന്നെ വിവിധ ഓഫീസുകള്‍ ആയതിനാല്‍ എവിടെ നിന്നെന്നറിയാന്‍ ആകാംക്ഷയോടെയാണ് വാതിലിനു നേരെ ഓടിയത്. എല്ലാ ഓഫീസുകളുടെയും
വാതില്‍ക്കല്‍ ആള്‍ക്കാര്‍ എത്തിയിട്ടുണ്ട്
ടെലി കാളിംഗ് സെക്ഷനില്‍ നിന്നാണ്. ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു കൊണ്ട്
നവ്റാസ് അവിടെ നിന്നും പുറത്തു വന്നു. നവ്റാസ് ഖാലിദ് ... എന്റെ കൂടെ തന്നെ ഇവിടെ നിയമനം കിട്ടിയ പാലസ്തീന്‍ പെണ്‍കുട്ടി. അറബിയില്‍ അല്പജ്ഞാനമേ ഉള്ളുവെങ്കിലും വളരെ പരുഷമായ പദങ്ങളാണ് അവള്‍ പറയുന്നത് എന്ന് മനസ്സിലായി. അതിനൊത്ത വാക്കുകള്‍ തന്നെയാണ് ഉള്ളില്‍ നിന്ന് മറുപടിയായും വരുന്നത്. ആരെന്നൂഹിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അവരുടെ സെക്ഷന്‍ ഹെഡ്. അഹങ്കാരം ഓരോ ചലനത്തിലും നിറച്ചു വച്ച നസ്രീന്‍ ഹമാദ് എന്ന ഈജിപ്ഷിയന്‍ വനിത. ഞങ്ങളുടെ മുന്നിലൂടെ ആരെയും ശ്രദ്ധിക്കാതെ രോഷത്തോടെ തന്നെ നവ്റാസ് ലിഫ്റ്റിന് നേരെ നടന്നു. കുറച്ചു നിമിഷങ്ങള്‍ അവിടെങ്ങും ചില മുറുമുറുപ്പുകള്‍ .. വീണ്ടും പഴയ നിശ്ശബ്ദത .
എന്താകും നവ്റാസിനെ ഇത്ര പ്രകോപിപ്പിച്ചത് എന്ന് ആലോചിക്കേണ്ട കാര്യമില്ല. ചെറിയ കാര്യങ്ങളില്‍ ഏറെ അസ്വസ്ഥമാകുന്ന പ്രകൃതമാണല്ലോ അവളുടേത്. പക്ഷെ ഇതെന്തായാലും അവളുടെ ജോലി നഷ്ടപ്പെടുന്നിടത്തോളം രൂക്ഷമാണ്
മൊബൈലില്‍ മെസേജ്. നവ്റാസ് ആണ്. 'Come down'. അത്ര മാത്രം. മൂന്നു മണിയാകുന്നേ ഉള്ളൂ . സ്ഥിരം കാരണം തന്നെ മാനേജറുടെ മുന്നില്‍ പറഞ്ഞു നോക്കാം. കുറച്ചൊരു അനിഷ്ടത്തോടെ തന്നെ മാനേജര്‍ അനുവാദം തന്നു
താഴെ 'സ്മോകിംഗ് കൊര്‍ണറില്‍ ' നിന്ന് പുകച്ചു വിടുന്നുണ്ട് അവള്‍ .
"വാ... അബ്രയില്‍ പോകാം "
ദുബായിലെ അബ്ര എന്ന ക്രീക്കിലേക്കാണ് ക്ഷണിക്കുന്നത്.പുകച്ചുരുളുകള്‍ ഏതാണ്ട് എന്റെ മുഖത്തേക്കു തന്നെ ഊതി വിട്ടാണ് അവള്‍ പറഞ്ഞത്. ധാര്‍ഷ്ട്യം നിറഞ്ഞ ഈ ഒരു പെരുമാറ്റത്തിന്റെ പേരില്‍മാത്രം പലപ്പോഴും അവളോട് നീരസപ്പെടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഈ പുകവലിയും ഹുക്കയുമൊക്കെ അവരുടെ ജീവിതരീതിയില്‍ നിന്ന് കിട്ടിയതാണ് എന്ന് മനസ്സിലാക്കി.. ഇടക്കൊക്കെ നിര്‍ത്തണം എന്ന് പറയുമെങ്കിലും ഒരു ഗൌരവം അവള്‍ ഇതിനു കൊടുക്കുന്നുണ്ടെന്നു തോന്നിയിട്ടില്ല
" ഓ. സോറി .. പുക തട്ടിയാല്‍ നിനക്ക് അലര്‍ജി ആണെന്ന് മറന്നു " വാക്കുകളില്‍ പരിഹാസം. "കോര്‍ണിഷ് വരെ നടന്നു വാ. ഞാന്‍ അവിടേക്ക് കാറുമായി വരാം.. ഇനി നീ ഇവിടെ നിന്ന് ജോലിസമയത്ത് എന്റെ കൂടെ വരുന്നത് ആരും കാണണ്ട "
സിഗരറ്റ് നിലത്തിട്ടു ആഞ്ഞു ചവിട്ടി അവള്‍ നടന്നു
കോര്‍ണിഷിനു നേരെ നടക്കുമ്പോള്‍ ഓര്‍ത്തത് അവളെ കുറിച്ച് തന്നെയാണ്. ട്രെയിനിങ്ങിന്റെ ആദ്യ ദിനങ്ങളില്‍ കഥയില്ലാത്ത ഒരു അറബ് പെണ്‍കുട്ടി എന്ന ഒരു കാഴ്ചപ്പാടാണ് അവള്‍ ഉണര്‍ത്തിയത്. എന്നെക്കൊണ്ട് ഖാലിദ് എന്ന നാമം ഉച്ചരിപ്പിക്കാന്‍ ഏറെ ശ്രമപ്പെട്ടിരുന്നു അവള്‍ . 'ഖ' തൊണ്ടയുടെ അടിയില്‍ നിന്ന് വരണം എന്ന് പറയും. പിന്നെ അവള്‍ തന്നെ പറയും അതെല്ലാം അറബ് സംസ്കാരത്തിന്റെ ഭാഗമാണ്. ആ ഉച്ചാരണം നിങ്ങള്‍ ശ്രമിച്ചാല്‍ ശരിയാകില്ല എന്ന്. അഹങ്കാരി എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും പിന്നീടുള്ള ദിനങ്ങളില്‍ അവളുടെ അറിവും കാഴ്ചപ്പാടും എന്നില്‍ ഏറെ ബഹുമാനം ഉണ്ടാക്കിയിരുന്നു ഈ ആറു മാസം കൊണ്ട് എന്റെ മനസ്സില്‍ അവള്‍ പിന്നെയും വളര്‍ന്നു.
കാര്‍ നല്ല വേഗതയിലാണ് അവള്‍ ഓടിക്കുന്നത്. എന്റെ ചോദ്യങ്ങള്‍ കൂടുതല്‍ പ്രകോപനമാകാതിരിക്കാന്‍ നിശബ്ദമായി ഇരുന്നു.
ബര്‍ദുബായിലെ ട്രാഫിക്കില്‍ കിടക്കുമ്പോഴാണ് ചോദിച്ചത്
"നിങ്ങള്‍ എന്താണ് ഇങ്ങനെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ? പലപ്പോഴും നിങ്ങളോടുള്ള ബഹുമാനം കുറയ്ക്കുന്നത് നിങ്ങളുടെ ഈ പെരുമാറ്റമാണ് "
പലസ്തീനികളോട് മനസ്സില്‍ എന്നും തോന്നിയിരുന്ന ഐക്യദാർഢ്യം ഇവിടെ വന്നു പലപ്പോഴായി അവരുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം കണ്ടു മനസ്സില്‍ കുറഞ്ഞു വന്നിരുന്നു. അത് മനസ്സില്‍ വച്ച് തന്നെയാണ് ചോദിച്ചത്
" ആര്‍ക്കു വേണം നിങ്ങളുടെ ബഹുമാനം?? ഞങ്ങള്‍ ഇവിടെയും എവിടെയും അഭയാര്‍ഥികള്‍ തന്നെയാണ്. സ്വന്തമായി പാസ്സ്പോര്‍ട്ട് ഇല്ലാതെ ഇവിടുത്തെ എംബസ്സി തരുന്ന റെഫ്യുജ് കാര്‍ഡിന്റെ ഔദാര്യത്തില്‍ ജീവിക്കുന്നവര്‍ . ബഹുമാനമല്ല ആ സഹതാപമാണ് നിങ്ങളില്‍ ഇല്ലാതെയാകുന്നത് എന്നറിയാം. ഞങ്ങള്‍ക്ക് വേണ്ട അത്. ഈ ധാര്‍ഷ്ട്യം നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് ഞങ്ങളുടെ പോരാട്ടത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും ഭാഗമാണ് "
മനസ്സറിഞ്ഞ രീതിയില്‍ തന്നെയാണ് അവളുടെ മറുപടി
കാര്‍ പാര്‍ക്ക് ചെയ്യാന്‍ അവള്‍ സ്ഥലം തേടുന്നതിനിടയില്‍ ഞാന്‍ പുറത്തിറങ്ങി രണ്ടു കൂള്‍ഡ്രിങ്ക്സ് വാങ്ങി കടൽത്തീരത്തിനു നേരെ നടന്നു. നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന യാനങ്ങള്‍ക്കിടയില്‍ തീരത്തെ തൊടാനാകാതെ കടല്‍ ഞെരുങ്ങുന്ന പോലെ തോന്നി. വൈകുന്നേരം ആകുന്നതിനാല്‍ ആളുകള്‍ കൂടി വരുന്നുണ്ട് .
കുറച്ചു നേരം കൂടെ സായാഹ്നത്തിന്‍റെ ഭംഗി ആസ്വദിച്ചു ചാരുബഞ്ചില്‍ തനിയെ ഇരിക്കുന്ന നവ്റാസിനു നേരെ നടന്നു
"കൂടുതല്‍ പക്വമായാണ് ഏതു കാര്യത്തിലും തീരുമാനമെടുക്കേണ്ടത് . എടുത്തു ചാട്ടം കൊണ്ട് എന്ത് നേടുന്നു?. അഭയാര്‍ഥികള്‍ എന്ന നിലയിലേക്ക് നിങ്ങള്‍ എത്തിയതും ഇതേ എടുത്തു ചാട്ടം കൊണ്ടല്ലേ. സമാധാനത്തിന്റെ വാതിലുകള്‍ ചില വിട്ടു വീഴ്ചകളിലൂടെ നിങ്ങള്‍ക്ക് തുറക്കാമായിരുന്നു "
"വിട്ടു വീഴ്ചകള്‍ .. ചെറുപ്പത്തില്‍ അബ്ബാ ഞങ്ങളുടെ കൂരയ്ക്കു അരികെ നിന്ന് ദൂരേക്ക് ചൂണ്ടി പറയുമായിരുന്നു. അങ്ങകലെ ഒരു ഗ്രാമമുണ്ടായിരുന്നു . അവിടെയാണ് ഞങ്ങള്‍ ജനിച്ചത് എന്ന്. അവിടെയാണത്രേ അബ്ബയുടെ പിതാവിന്റെ ഖബറിടം.
പിന്നെ ഏറെ കാലത്തിനു ശേഷം എന്റെ കൌമാര കാലത്ത് വേറൊരു വീടിനു മുന്‍പില്‍നിന്ന് ദൂരേക്ക് നോക്കി ഞാന്‍ അബ്ബയുടെ ഖബറിടം സങ്കല്‍പ്പത്തില്‍ കാണുമായിരുന്നു . കൊല്ലപ്പെട്ട അബ്ബയുടെയും സഹോദരന്റെയും ഓര്‍മ്മകളില്‍ മിഴിനീര്‍ വരാതിരിക്കാന്‍ ശ്രമപ്പെട്ട്... ആട്ടിയോടിച്ചു ഞങ്ങളെ ഒരു കൊച്ചു തുരുത്തില്‍ എത്തിച്ചു .ഇനിയെന്താണ് ഞങ്ങള്‍ വിട്ടു കൊടുക്കേണ്ടിയിരുന്നത്?? "
മറുപടി പറയാതെ ദൂരേക്ക് നോക്കിയിരുന്നു,
" ഞങ്ങള്‍ക്കൊരു പാരമ്പര്യം ഉണ്ട്. ആ പാരമ്പര്യം നൂറ്റാണ്ടുകളായി കൈവശം വച്ചിരുന്ന ഭൂമിയാണ് അത്. അത് ഞങ്ങളുടെതല്ലേ? അഭയാര്‍ത്ഥികളായി വന്നത് അവര്‍ ആണ്.. അവരെ നിങ്ങള്‍ ഏറെ കൊട്ടി ഘോഷിക്കുന്ന യൂറോപ്പ് നിര്‍ദ്ദയം കൊന്നു തള്ളിയതാണ്. ലോകം കണ്ട ഏറ്റവും വലിയ വംശഹത്യക്കൊടുക്കം അവര്‍ അഭയം തേടിയത് ഈ മണ്ണില്‍ .പിന്നീട് അവര്‍ നേടിയതെല്ലാം വെട്ടിപ്പിടിച്ചതാണ്. ലോകം സഹതപിച്ച ഇരകളുടെ പിന്‍തലമുറക്കാര്‍ വേട്ടക്കാരായപ്പോള്‍ നഷ്ടപ്പെട്ടതെല്ലാം ഞങ്ങള്‍ക്കാണ്. ഞങ്ങളുടെ നഷ്ടങ്ങളെ കുറിച്ച് പരാതിപ്പെടാന്‍ ചെന്നപ്പോള്‍ 'സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ ' ഞങ്ങള്‍ക്ക് മുന്‍പില്‍ വച്ചു ഒരു കരാര്‍ . പപ്പാതി വീതിച്ചെടുത്തോളാന്‍ !!. നഷ്ട്പ്പെട്ടവ പോരാതെ വീണ്ടും ഞങ്ങള്‍ വേട്ടക്കാര്‍ക്ക് വിട്ടു കൊടുക്കണം എന്ന് . ഞങ്ങള്‍ അത് സ്വീകരിച്ചില്ല എന്നതില്‍ ഇന്നും അഭിമാനം മാത്രം"
" എന്നിട്ട് ഇപ്പോള്‍ എന്തായി. ആ പാതി പോയിട്ട്, പത്തു ശതമാനം പോലും നിങ്ങളുടെ കയ്യില്‍ ഇല്ലല്ലോ ഇപ്പോള്‍ "
" അതില്‍ ഒരിക്കലും നിരാശ ഇല്ല. കൊള്ളയടിക്കപ്പെട്ട മുതല്‍ ഓര്‍ത്തു ഞങ്ങള്‍ കരയാറില്ല. പിന്നെയും പൊരുതാറേ ഉള്ളൂ "
"എന്ത് പോരാട്ടം. ഒളിപ്പോരും തീവ്രവാദവുമോ ? "
"എന്തിനെയാണ് നിങ്ങള്‍ തീവ്രവാദം എന്ന് വിളിക്കുന്നത്? അത് ഞങ്ങളുടെ സ്വാതന്ത്ര്യ സമരമാണ്. മതമല്ല ഞങ്ങളുടെ ദേശീയതയാണ് ഞങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത്. സ്വാതന്ത്ര്യ സമരങ്ങളെ ഏറെ ആദരവോടെ കാണുന്നവര്‍ അല്ലെ നിങ്ങള്‍ .സ്വന്തം നാടിനു വേണ്ടി പൊരുതി മരിച്ചവരെ നിങ്ങള്‍ ധീര രക്തസാക്ഷികള്‍ ആയി കാണുന്നു. ഞങ്ങള്‍ക്കും അങ്ങനെ കാണാന്‍ ഉള്ള അവകാശമെങ്കിലും നിങ്ങള്‍ നിഷേധിക്കരുത്. ചരിത്രം എഴുതുന്നവര്‍ ഞങ്ങളെ എന്ത് പേരിട്ടു വിളിച്ചാലും. അതപ്പാടെ വിഴുങ്ങുന്ന നിങ്ങള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ എങ്ങനെ അവതരിപ്പിക്കപ്പെട്ടാലും.... "
ചരിത്രം എഴുതുന്നവര്‍ എന്ന അവളുടെ പരാമര്‍ശം ചരിത്രത്തെ കുറിച്ച് എവിടെയോ വായിച്ച ഒരു ലേഖനത്തില്‍ പറഞ്ഞത് ഓര്‍മ്മയില്‍ വരുത്തി. 'ചരിത്രം നിങ്ങളെ കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചവന്‍ എന്ന് പഠിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ അയാള്‍ റെഡ് ഇന്ത്യക്കാരുടെ നാട് കയ്യേറിയവന്‍ ആയിരുന്നില്ലേ?'
ഏറെ കാലം എന്നെ അസ്വസ്ഥനാക്കിയ ഒരു ചോദ്യം ആയിരുന്നു അത്. അതിനു ശേഷം ചരിത്രത്തെ എനിക്കും വിശ്വാസമില്ല നവ്റാസ്. ധീര രക്തസാക്ഷികള്‍ ആയി ഞങ്ങള്‍ ആദരിക്കുന്ന ഉത്തംസിങ്ങും ഭഗത് സിംഗും ഒക്കെ പാശ്ചാത്യ ചരിത്രത്തില്‍ കൊടും ഭീകരര്‍ ആണ്. ചരിത്രം എന്നും ഇരകള്‍ക്കും വേട്ടക്കാര്‍ക്കും രണ്ടായിരിക്കും, കിഴക്കിനും പടിഞ്ഞാറിനുമെന്ന പോലെ..!!
പക്ഷെ നിന്റെ വാദങ്ങളെ എനിക്ക് അംഗീകരിക്കാനാവുന്നില്ലല്ലോ നവ്റാസ്. സമാധാനമല്ലേ വലുത്. പോരാട്ടങ്ങള്‍ അല്ലല്ലോ .
"നിങ്ങളുടെ ഒളിപ്പോരില്‍ ചിലപ്പോള്‍ നിരപരാധികളും കൊല്ലപ്പെടില്ലേ? "
"ഏറ്റവും വലിയ ഒളിപ്പോരില്‍ നിഷ്കളങ്കരായ ലക്ഷക്കണക്കിന് ജനങ്ങളെ അണു ബോംബിട്ടു കൊന്നൊടുക്കിയവരോട് ഇത് നിങ്ങള്‍ എപ്പോഴെങ്കിലും ചോദിക്കാമോ . സമാധാനത്തിന്റെ പ്രാവുകളെ പറത്തി ആ ദിനം ആചരിക്കുമ്പോഴും അത് ചെയ്തവര്‍ക്ക് നേരെ ഒരു ചെറു വിരലെങ്കിലും ചൂണ്ടാറുണ്ടോ . ആരെങ്കിലും അവരെ വിചാരണ ചെയ്തിട്ടുണ്ടോ. വിയത്നാമിലെ പാവം ജനങ്ങള്‍ക്ക് മേല്‍ അവര്‍ തളിച്ച രാസായുധങ്ങളുടെ ദുരിതം പേറുന്ന ലക്ഷങ്ങള്‍ ഇന്നും അവിടെ ഇല്ലേ. എന്നിട്ടും നിങ്ങളുടെ മനസ്സാക്ഷി ഉണര്‍ന്നില്ലേ ??
അവളുടെ ശബ്ദം വളരെയധികം ഉയര്‍ന്നു. ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയാവണം അവള്‍ എണീറ്റ് തീരത്തിന് നേരെ നടന്നു. നങ്കൂരമിട്ടു കിടക്കുന്ന യാനങ്ങള്‍ക്കും ചീറിപ്പായുന്ന ബോട്ടുകള്‍ക്കും അപ്പുറത്ത് ആകാശം അസ്തമയത്തിന്റെ ചുവപ്പണിഞ്ഞിരിക്കുന്നു. അതിലൊരല്‍പ്പം തെറിച്ചു അവളുടെ മുഖത്ത് വീണു എന്ന് തോന്നി. ഇരുള്‍ പരക്കാന്‍ ഒരുങ്ങുന്ന തീരത്ത് ഒരു ചെന്തീ നാളം പോലെ അവള്‍ ....
"ഈ തീരത്തിനപ്പുറം അല്ലെ നിന്റെ പച്ചപ്പാര്‍ന്ന നാട് ?"
"അതെ "
"അവിടെയുള്ള നിന്റെ പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന ദുഃഖം നീ എന്നും പറയാറുണ്ട്. എങ്കിലും അവര്‍ അവിടെയുണ്ട് എന്ന അറിവ് നിനക്ക് കൂട്ടുണ്ട് അല്ലെ. എനിക്കുമുണ്ട് എന്റെ നാട്ടില്‍ ഏറെ പ്രിയപ്പെട്ടവര്‍ . പക്ഷെ അവര്‍ അവിടെയുണ്ടോ എന്ന് പോലും അറിയാതെ ഉരുകുന്നതിന്റെ വേദന നിനക്കറിയാമോ? "
തീരത്തേക്ക് അടിക്കുന്ന കാറ്റില്‍ പതിവില്ലാത്ത ഒരു തണുപ്പ്.ഡിസംബര്‍ മാസത്തില്‍ മരുഭൂമിയിലും മഞ്ഞു പെയ്യും .. ആ കുളിരിലും നാട്ടിലെ മഴയെ ഓര്‍ത്തു തേങ്ങാറുള്ള എന്റെ മനസ്സില്‍ അവളുടെ ചോദ്യം ഏറെ നേരം അലകള്‍ തീര്‍ത്തു...
" അലി വിളിച്ചിട്ട് ഇപ്പോള്‍ ഒരാഴ്ചയായി . പണം അയച്ചതിനും മറുപടി ഇല്ല "
അലിയെ കുറിച്ച് അവള്‍ മുന്‍പ് ഏറെ പറഞ്ഞിട്ടുണ്ട്. അയല്‍വാസി. കളിക്കൂട്ടുകാരന്‍ . അനാഥമാക്കപ്പെട്ട കുറെ ജീവിതങ്ങള്‍ ഒത്തു ചേര്‍ന്നാണ് ജീവിച്ചിരുന്നത്. അതില്‍ ഒരാള്‍ ആണ് അലി. ഇപ്പോള്‍ പലസ്തീനില്‍ പോരാളികള്‍ക്കൊപ്പം. നവ്റാസിനെ ജോര്‍ദാനില്‍ അയച്ചതും പഠിപ്പിച്ചതും ഒക്കെ അവന്‍ തന്നെ. ഇപ്പോള്‍ അവളുടെ ശമ്പളം ഓരോ മാസവും അത്യാവശ്യ ചെലവുകള്‍ കഴിച്ചാല്‍ അവള്‍ അയക്കുന്നതും ജോര്‍ദാനിലെ അവര്‍ക്ക് വേണ്ടിയുള്ള ഏതോ അക്കൌണ്ടിലേക്ക്..
" Do you Love him ?"
വിഷയം ഒന്ന് മയപ്പെടുത്താനാണ് ചോദിച്ചത്
" ജീവിതം സ്വന്തമായുണ്ട് എന്ന് അഹങ്കരിക്കുന്നവര്‍ക്കുള്ളതാണ് പ്രണയം. സ്വപ്‌നങ്ങള്‍ കാണാന്‍ അവകാശമുള്ളവര്‍ക്ക് . വീടിനകത്തു രാത്രികളില്‍ ഉഗ്രസ്ഫോടനങ്ങളുടെയും വെടിയൊച്ചകളുടെയും നിലവിളികളുടെയും ബഹളങ്ങള്‍ക്കിടയില്‍ ഭയന്നു വിറച്ചു കഴിഞ്ഞ ബാല്യവും കൌമാരവും പിന്നിട്ടവര്‍ക്കു നിറമുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയില്ല. . ആ നിലവിളികളില്‍ പ്രിയപ്പെട്ടവരുടെ ശബ്ദം തിരിച്ചറിഞ്ഞാലും നിശ്ശബ്ദം കണ്ണീരൊഴുക്കുന്ന മനസ്സുകള്‍ക്കെന്തു പ്രണയം ? "
ആശയപരമായി നിന്നോട് യോജിക്കാന്‍ പലപ്പോഴും കഴിയാറില്ലെന്കിലും ഉള്ളില്‍ ബഹുമാനം ഉണര്‍ത്തുന്ന എന്തോ ഒന്ന് എപ്പോഴും നീ അവശേഷിപ്പിക്കുന്നു. കാല്പനിക പ്രണയ നഷ്ടങ്ങളില്‍ കരള്‍ പറിഞ്ഞു ചോരയൊലിക്കുന്നു എന്ന കവിതകള്‍ എഴുതുന്ന ഒരു സമൂഹത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.. മുന്‍പൊരിക്കല്‍ ഇതേ തീരത്ത് വച്ച് ദാര്‍വിഷിന്റെ കവിത നീ ഏറെ ആര്‍ദ്രമായി ചൊല്ലിതന്നിട്ടുണ്ട്.
എന്റെ ജന്മനാടേ! ഓ ഗരുഡന്‍ !
നിന്റെ പ്രൌഡമായ ചിറകുകള്‍ ഞാനര്‍ഹിക്കുന്നില്ല
ഞാനിഷ്ട്ടപ്പെടുന്നത് തീജ്വാല കൊണ്ടുള്ള കിരീടമാണ്.
ഞങ്ങള്‍ ജനിച്ചതും വളര്‍ന്നതും നിന്റെ മുറിവുകളില്‍ ,
തിന്നതോ നീയാം വൃക്ഷത്തിന്‍ കനികള്‍
നീതീകരണമില്ലാതെ ചങ്ങലകളില്‍
തളരുന്ന ഹേ ഗരുഡാ,
എല്ലാം നിന്റെ പുലരിയുടെ പിറവി കാണാന്‍
ഏറെ കൊതിക്കുന്ന
ഇതിഹാസതുല്യമായ മൃത്യുവാം
നിന്റെ ജ്വലിക്കുന്ന കൊക്ക്
എന്റെ മിഴികളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു
മരണത്തിന് മുന്നില്‍ എനിക്കുള്ളത്
ഉയര്‍ന്ന അഭിമാനവും ഒരമര്‍ഷവും മാത്രം.*
അര്‍ത്ഥവും നീ തന്നെയാണ് പറഞ്ഞു തന്നത്. കവിതകളില്‍ പോലും സ്വന്തം നാടിനെ സ്നേഹിക്കുന്ന നിന്റെ മനസ്സും ഞാനന്ന് വായിച്ചതാണ്. ഒരു പക്ഷെ ആരുമറിയാതെ,ഒരു ചരിത്രവുമാവാതെ നിന്റെ ഈ ദേശസ്നേഹം മണ്ണിലൊടുങ്ങും. പക്ഷെ നീ അപ്പോഴും അപ്രസക്തയാകില്ല നവ്റാസ്...
എന്നിട്ടും എന്റെ
ആശങ്കകള്‍ ഒടുങ്ങുന്നില്ല . എന്റെ നാടിന്റെ സമാധാനവും സ്വസ്ഥതയും കണ്ടു
വളര്‍ന്ന എനിക്ക് നീ പറയുന്ന പലതും ഉള്‍ക്കൊള്ളാനാകാത്തത് എന്റെ
തെറ്റല്ലല്ലോ. വെറുപ്പാണ് ഈ ലോകത്തെ നയിക്കുന്നത് എന്ന് തോന്നാറുണ്ടെനിക്ക്. ഒരു ആദര്‍ശത്തെ സ്നേഹിക്കാന്‍ , ഒരു വംശത്തെ സ്നേഹിക്കാന്‍ മറ്റൊന്നിനെ വെറുക്കണം എന്ന്‍ ആരാണ് ഈ ലോകത്തെ പഠിപ്പിച്ചത് ?? പാലും തേനും ഒഴുകുമെന്നു വാഗ്ദത്തം ചെയ്യപ്പെട്ട ഭൂമിയില്‍ ഇന്നൊഴുകുന്ന ചോരപ്പുഴ സ്നേഹം മറന്ന കാലത്തിന്റെ നേര്‍ക്കാഴ്ച മാത്രമായി മാറുന്നോ ??
"നീ ഈ അയക്കുന്ന പണം മുഴുവന്‍ എന്തിനു ഉപയോഗിക്കപ്പെടുന്നു എന്ന് അന്വേഷിക്കാറുണ്ടോ"
" ഇല്ല. എന്തിനാണെങ്കിലും എന്റെ നാടിന്റെ നന്മക്കാകും . ചിലപ്പോള്‍ പട്ടിണി കിടക്കുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് ഭക്ഷണം വാങ്ങാനാകും. അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം വാങ്ങാന്‍ . പരിക്കേറ്റവര്‍ക്ക് മരുന്ന് വാങ്ങാന്‍ . ഇതൊന്നുമല്ലെങ്കില്‍ ആധുനിക ആയുധങ്ങളുമായി ഞങ്ങളെ തുരത്താന്‍ വരുന്നവരോട് എതിരിടാന്‍ ഒരു ചെറിയ പ്രതിരോധം തീര്‍ക്കാന്‍ "
"ആദ്യം പറഞ്ഞവ അംഗീകരിക്കാം. പക്ഷെ അവസാനത്തേത് കൊണ്ട് നിങ്ങളുടെ സമാധാനം തന്നെയല്ലേ നഷ്ട്പ്പെടുന്നത് "
"എന്ത് സമാധാനം.ക്രൂരതക്കെതിരെ മൗനം ഭജിക്കുന്ന ഭീരുത്വമല്ലേ നീ വാഴ്ത്തിപ്പാടുന്ന സമാധാനം? അലിക്ക് ഒരു കുഞ്ഞനിയനുണ്ടായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട 'ഹാദി'. പുറത്തു കൂട്ടുകാരുടെ കൂടെ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഷെല്‍ സ്ഫോടനത്തിലാണ് അവന്‍ മരിച്ചത്. ദേഹം മുഴുവന്‍ ലോഹ ചീളുകള്‍ തുളഞ്ഞു കയറി വേദനയാല്‍ പിടയുന്ന അവന്‍ വേഗം കണ്ണടക്കണേ എന്ന് അറിയാതെ പ്രാര്‍ഥിച്ചു പോയിട്ടുണ്ട്. ഞങ്ങളുടെ മടിയില്‍ കിടന്നു ആ കൊച്ചു ചലനം നിലക്കുമ്പോഴാണ് അലിയുടെ കണ്ണില്‍ ആര്‍ദ്രത ഞാന്‍ അവസാനമായി കണ്ടത് . പിന്നെയെന്നും തീക്ഷ്ണമായ ഒരു ചുവപ്പാണ് ഞാന്‍ അവന്റെ കണ്ണില്‍ കണ്ടിട്ടുള്ളത്. ഇത്തരം അനുഭവങ്ങളില്‍ നിന്ന് ഉയിര്‍ കൊണ്ട ചിന്തകളില്‍ സമാധാനം വിടരില്ല നിസാര്‍ ... വെടിയുണ്ടകള്‍ക്ക് നേരെ ഒരു പിടി കല്ലെങ്കിലും തിരിച്ചെറിയും ഞങ്ങള്‍ . സമാധാനത്തിന്റെ മരീചിക കാണിച്ചു ഞങ്ങളെ നിര്‍വീര്യരാക്കാന്‍ നിങ്ങള്‍ക്കാവില്ല"
അബ്രയില്‍ വിരുന്നു വന്ന പ്രാവിന്‍ കൂട്ടത്തിലേക്ക് ഒരു കുസൃതിക്കുരുന്ന്‍ ഓടി വരുന്നുണ്ടായിരുന്നു. ചിറകടിച്ചു പെട്ടെന്ന് പറന്നുയര്‍ന്ന പ്രാവുകള്‍ തീരത്തെ ഒരു നൊടിയില്‍ ശബ്ദയാനമാക്കി. പിന്നെയും മുന്നോട്ടോടിയ കുട്ടിയെ അമ്മ വാരിയെടുത്തതില്‍ പരിഭവിച്ചു അവന്‍ ചിണുങ്ങുന്നുണ്ടായിരുന്നു. ബാല്യത്തിന്റെ ആ കൗതുകക്കാഴ്ച്ച പക്ഷെ നീര്‍ നിറഞ്ഞ മിഴികളാല്‍ മങ്ങിയാണ് ഞാന്‍ കണ്ടത്..
"പത്രങ്ങളുടെ താളുകള്‍ മറിക്കുമ്പോള്‍ മരണത്തിന്റെ എണ്ണമായി മാത്രം ഒടുങ്ങുന്ന ജീവിതങ്ങള്‍ നിങ്ങള്‍ക്ക് നിസ്സംഗമായി അവഗണിക്കാം. പക്ഷെ ഞങ്ങള്‍ ഏറെ പേര്‍ക്ക് അത് നല്‍കുന്ന വേദന ഒരു പക്ഷെ ആ അനുഭവങ്ങളിലൂടെ കടന്നു പോകാതെ നിങ്ങള്‍ക്ക് മനസ്സിലാകണം എന്നില്ല. ആരെയും കുറ്റപ്പെടുത്താന്‍ ആകില്ല "
തിരിച്ചു നടക്കുമ്പോള്‍ നവ്റാസ് ഏറെ ശാന്തയായി കാണപ്പെട്ടു
" ജോലി രാജി വെക്കുന്നു. അടുത്തയാഴ്ച്ച ജോര്‍ദാനിലേക്ക് മടങ്ങും. അവിടുന്ന് റോഡ് മാര്‍ഗം എന്റെ നാട്ടിലേക്ക്. പോകുമ്പോഴും സന്തോഷം മാത്രം . ഇത്രയും കാലത്തെ അവഹേളനത്തിനാണ് ഇന്ന് ഞാന്‍ മറുപടി കൊടുത്തത് "
ഏറെ കാലമായി അവളെ ക്രൂരമായി അവഹേളിക്കുന്ന നസ്രീന്‍ ഹമാദിനെ കുറിച്ച് അവള്‍ പറയാറുണ്ട്. ഇന്നിപ്പോള്‍ നടന്നത് അവള്‍ പറഞ്ഞ പോലെ ഒരു കല്ലെങ്കിലും എടുത്തു തിരിച്ചെറിഞ്ഞതാണ്. അതിന്റെ പ്രത്യാഘാതം ഈ ജോലി നഷ്ടവും. എങ്കിലും നവ്റാസ് നീ ധീരയാണ്. കാരണം ഈ നഗരത്തിന്റെ ആഡംബരം നിന്നെ ആകര്‍ഷിക്കുന്നില്ല. അതിന്റെ നിസ്സംഗമായ സുരക്ഷിതത്വവും നീ കാംക്ഷിക്കുന്നില്ല.സ്വയം അനാഥയെന്നു നീ വിശേഷിപ്പിച്ചു കേട്ടിട്ടില്ല. നിന്റെ മിഴികളില്‍ കണ്ണീര്‍ ഞാന്‍ കണ്ടിട്ടില്ല, ചുണ്ടുകളില്‍ പുഞ്ചിരിയും. നീ ഒരു യഥാര്‍ത്ഥ പോരാളിയാണ് . നിന്റെ മനസ്സും...
നാളുകള്‍ക്കു ശേഷം എയർപോർട്ടിലേക്കുള്ള വഴിയില്‍ വെച്ചാണ് അവസാനമായി അവളെ കാണുന്നത് . സ്ഥൈര്യം തുളുമ്പാറുള്ള ആ മിഴികളില്‍ വിഷാദഛായ.
" സ്നേഹവും സമാധാനവും നിന്റെ ജീവിതത്തില്‍ സന്തോഷമായി കൂടെ ഉണ്ടാകട്ടെ. ആഗ്രഹിക്കാത്തതല്ല അതൊന്നും . ഏറെ അബലരായയവര്‍ക്ക് സൗഹൃദം ഒരു തണല്‍ ആണ്. എന്ത് ചെയ്യാന്‍ !! ഒരു സൗഹൃദം നില നിര്‍ത്താന്‍ പോലും കഴിയാത്ത അത്രയും നിസ്സഹായരായിപ്പോയി ഞങ്ങള്‍ "
ഒരു നിമിഷം മിന്നി മാഞ്ഞ ഒരു പുഞ്ചിരിയോടെയാണ് അവള്‍ യാത്ര പറഞ്ഞത്.
ഇപ്പോള്‍ എന്റെ നാട് തരുന്ന സ്നേഹ മഴനൂലുകളില്‍ നനഞ്ഞു ഞാനിരിക്കുമ്പോഴും എന്റെ ഓര്‍മ്മകളില്‍ നീയൊരു നോവായി പടരാറുണ്ട്. ഓരോ ദിവസവും പത്രങ്ങള്‍ മറിക്കുമ്പോള്‍ , പലസ്തീനിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വാര്‍ത്തകള്‍കാണുമ്പോള്‍ , പേരുകള്‍ പോലും നല്‍കാതെ വെറും എണ്ണം മാത്രം നല്‍കുന്ന ആ വാര്‍ത്തകളുടെ വിശദീകരണങ്ങളില്‍ കണ്ണോടിക്കുമ്പോള്‍ ഞാന്‍ അറിയാതെ എന്നില്‍ ഒരു പ്രാര്‍ത്ഥന ഉയരാറുണ്ട്. ഹാദിയെ പോലുള്ള ആയിരം കുരുന്നുകള്‍ക്ക് കാവലായി നിന്റെ ധൈര്യം അവിടെ ഉണ്ടെന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ട്പ്പെടുന്നത് നവ്റാസ് .
പക്ഷെ നീ പറഞ്ഞ പോലെ ആ അറിവ് എനിക്ക് കൂട്ടിനില്ല എന്നതിന്റെ വേദന ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു .......
( നവ്റാസ് എന്റെ വ്യക്തിപരമായ ഒരു ഓര്‍മ്മ മാത്രം. എന്നാല്‍ അവള്‍ പകര്‍ന്ന ചിന്തകള്‍ ഏറെ പറഞ്ഞും എഴുതിയും കഴിഞ്ഞ അധിനിവേശത്തിന്റെ വേദനകള്‍ . ഈ അസമത്വങ്ങളില്‍ നിന്ന് ലോകത്തിനു മോചനം ലഭിക്കാത്തിടത്തോളം കാലം ഇവ അപ്രസക്തമാകുന്നില്ല എന്ന ചിന്തയില്‍ അതിവിടെ പകര്‍ത്തി വെക്കുന്നു. )
* മെഹമൂദ് ദാര്‍വിഷിന്റെ Pride and Fury എന്ന കവിതയിലെ അവസാന വരികള്‍ ഞാന്‍ വിവര്‍ത്തനം ചെയ്തത്
ടെലി കാളിംഗ് സെക്ഷനില്‍ നിന്നാണ്. ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു കൊണ്ട്
നവ്റാസ് അവിടെ നിന്നും പുറത്തു വന്നു. നവ്റാസ് ഖാലിദ് ... എന്റെ കൂടെ തന്നെ ഇവിടെ നിയമനം കിട്ടിയ പാലസ്തീന്‍ പെണ്‍കുട്ടി. അറബിയില്‍ അല്പജ്ഞാനമേ ഉള്ളുവെങ്കിലും വളരെ പരുഷമായ പദങ്ങളാണ് അവള്‍ പറയുന്നത് എന്ന് മനസ്സിലായി. അതിനൊത്ത വാക്കുകള്‍ തന്നെയാണ് ഉള്ളില്‍ നിന്ന് മറുപടിയായും വരുന്നത്. ആരെന്നൂഹിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അവരുടെ സെക്ഷന്‍ ഹെഡ്. അഹങ്കാരം ഓരോ ചലനത്തിലും നിറച്ചു വച്ച നസ്രീന്‍ ഹമാദ് എന്ന ഈജിപ്ഷിയന്‍ വനിത. ഞങ്ങളുടെ മുന്നിലൂടെ ആരെയും ശ്രദ്ധിക്കാതെ രോഷത്തോടെ തന്നെ നവ്റാസ് ലിഫ്റ്റിന് നേരെ നടന്നു. കുറച്ചു നിമിഷങ്ങള്‍ അവിടെങ്ങും ചില മുറുമുറുപ്പുകള്‍ .. വീണ്ടും പഴയ നിശ്ശബ്ദത .
എന്താകും നവ്റാസിനെ ഇത്ര പ്രകോപിപ്പിച്ചത് എന്ന് ആലോചിക്കേണ്ട കാര്യമില്ല. ചെറിയ കാര്യങ്ങളില്‍ ഏറെ അസ്വസ്ഥമാകുന്ന പ്രകൃതമാണല്ലോ അവളുടേത്. പക്ഷെ ഇതെന്തായാലും അവളുടെ ജോലി നഷ്ടപ്പെടുന്നിടത്തോളം രൂക്ഷമാണ്
മൊബൈലില്‍ മെസേജ്. നവ്റാസ് ആണ്. 'Come down'. അത്ര മാത്രം. മൂന്നു മണിയാകുന്നേ ഉള്ളൂ . സ്ഥിരം കാരണം തന്നെ മാനേജറുടെ മുന്നില്‍ പറഞ്ഞു നോക്കാം. കുറച്ചൊരു അനിഷ്ടത്തോടെ തന്നെ മാനേജര്‍ അനുവാദം തന്നു
താഴെ 'സ്മോകിംഗ് കൊര്‍ണറില്‍ ' നിന്ന് പുകച്ചു വിടുന്നുണ്ട് അവള്‍ .
"വാ... അബ്രയില്‍ പോകാം "
ദുബായിലെ അബ്ര എന്ന ക്രീക്കിലേക്കാണ് ക്ഷണിക്കുന്നത്.പുകച്ചുരുളുകള്‍ ഏതാണ്ട് എന്റെ മുഖത്തേക്കു തന്നെ ഊതി വിട്ടാണ് അവള്‍ പറഞ്ഞത്. ധാര്‍ഷ്ട്യം നിറഞ്ഞ ഈ ഒരു പെരുമാറ്റത്തിന്റെ പേരില്‍മാത്രം പലപ്പോഴും അവളോട് നീരസപ്പെടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഈ പുകവലിയും ഹുക്കയുമൊക്കെ അവരുടെ ജീവിതരീതിയില്‍ നിന്ന് കിട്ടിയതാണ് എന്ന് മനസ്സിലാക്കി.. ഇടക്കൊക്കെ നിര്‍ത്തണം എന്ന് പറയുമെങ്കിലും ഒരു ഗൌരവം അവള്‍ ഇതിനു കൊടുക്കുന്നുണ്ടെന്നു തോന്നിയിട്ടില്ല
" ഓ. സോറി .. പുക തട്ടിയാല്‍ നിനക്ക് അലര്‍ജി ആണെന്ന് മറന്നു " വാക്കുകളില്‍ പരിഹാസം. "കോര്‍ണിഷ് വരെ നടന്നു വാ. ഞാന്‍ അവിടേക്ക് കാറുമായി വരാം.. ഇനി നീ ഇവിടെ നിന്ന് ജോലിസമയത്ത് എന്റെ കൂടെ വരുന്നത് ആരും കാണണ്ട "
സിഗരറ്റ് നിലത്തിട്ടു ആഞ്ഞു ചവിട്ടി അവള്‍ നടന്നു
കോര്‍ണിഷിനു നേരെ നടക്കുമ്പോള്‍ ഓര്‍ത്തത് അവളെ കുറിച്ച് തന്നെയാണ്. ട്രെയിനിങ്ങിന്റെ ആദ്യ ദിനങ്ങളില്‍ കഥയില്ലാത്ത ഒരു അറബ് പെണ്‍കുട്ടി എന്ന ഒരു കാഴ്ചപ്പാടാണ് അവള്‍ ഉണര്‍ത്തിയത്. എന്നെക്കൊണ്ട് ഖാലിദ് എന്ന നാമം ഉച്ചരിപ്പിക്കാന്‍ ഏറെ ശ്രമപ്പെട്ടിരുന്നു അവള്‍ . 'ഖ' തൊണ്ടയുടെ അടിയില്‍ നിന്ന് വരണം എന്ന് പറയും. പിന്നെ അവള്‍ തന്നെ പറയും അതെല്ലാം അറബ് സംസ്കാരത്തിന്റെ ഭാഗമാണ്. ആ ഉച്ചാരണം നിങ്ങള്‍ ശ്രമിച്ചാല്‍ ശരിയാകില്ല എന്ന്. അഹങ്കാരി എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും പിന്നീടുള്ള ദിനങ്ങളില്‍ അവളുടെ അറിവും കാഴ്ചപ്പാടും എന്നില്‍ ഏറെ ബഹുമാനം ഉണ്ടാക്കിയിരുന്നു ഈ ആറു മാസം കൊണ്ട് എന്റെ മനസ്സില്‍ അവള്‍ പിന്നെയും വളര്‍ന്നു.
കാര്‍ നല്ല വേഗതയിലാണ് അവള്‍ ഓടിക്കുന്നത്. എന്റെ ചോദ്യങ്ങള്‍ കൂടുതല്‍ പ്രകോപനമാകാതിരിക്കാന്‍ നിശബ്ദമായി ഇരുന്നു.
ബര്‍ദുബായിലെ ട്രാഫിക്കില്‍ കിടക്കുമ്പോഴാണ് ചോദിച്ചത്
"നിങ്ങള്‍ എന്താണ് ഇങ്ങനെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ? പലപ്പോഴും നിങ്ങളോടുള്ള ബഹുമാനം കുറയ്ക്കുന്നത് നിങ്ങളുടെ ഈ പെരുമാറ്റമാണ് "
പലസ്തീനികളോട് മനസ്സില്‍ എന്നും തോന്നിയിരുന്ന ഐക്യദാർഢ്യം ഇവിടെ വന്നു പലപ്പോഴായി അവരുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം കണ്ടു മനസ്സില്‍ കുറഞ്ഞു വന്നിരുന്നു. അത് മനസ്സില്‍ വച്ച് തന്നെയാണ് ചോദിച്ചത്
" ആര്‍ക്കു വേണം നിങ്ങളുടെ ബഹുമാനം?? ഞങ്ങള്‍ ഇവിടെയും എവിടെയും അഭയാര്‍ഥികള്‍ തന്നെയാണ്. സ്വന്തമായി പാസ്സ്പോര്‍ട്ട് ഇല്ലാതെ ഇവിടുത്തെ എംബസ്സി തരുന്ന റെഫ്യുജ് കാര്‍ഡിന്റെ ഔദാര്യത്തില്‍ ജീവിക്കുന്നവര്‍ . ബഹുമാനമല്ല ആ സഹതാപമാണ് നിങ്ങളില്‍ ഇല്ലാതെയാകുന്നത് എന്നറിയാം. ഞങ്ങള്‍ക്ക് വേണ്ട അത്. ഈ ധാര്‍ഷ്ട്യം നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് ഞങ്ങളുടെ പോരാട്ടത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും ഭാഗമാണ് "
മനസ്സറിഞ്ഞ രീതിയില്‍ തന്നെയാണ് അവളുടെ മറുപടി
കാര്‍ പാര്‍ക്ക് ചെയ്യാന്‍ അവള്‍ സ്ഥലം തേടുന്നതിനിടയില്‍ ഞാന്‍ പുറത്തിറങ്ങി രണ്ടു കൂള്‍ഡ്രിങ്ക്സ് വാങ്ങി കടൽത്തീരത്തിനു നേരെ നടന്നു. നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന യാനങ്ങള്‍ക്കിടയില്‍ തീരത്തെ തൊടാനാകാതെ കടല്‍ ഞെരുങ്ങുന്ന പോലെ തോന്നി. വൈകുന്നേരം ആകുന്നതിനാല്‍ ആളുകള്‍ കൂടി വരുന്നുണ്ട് .
കുറച്ചു നേരം കൂടെ സായാഹ്നത്തിന്‍റെ ഭംഗി ആസ്വദിച്ചു ചാരുബഞ്ചില്‍ തനിയെ ഇരിക്കുന്ന നവ്റാസിനു നേരെ നടന്നു
"കൂടുതല്‍ പക്വമായാണ് ഏതു കാര്യത്തിലും തീരുമാനമെടുക്കേണ്ടത് . എടുത്തു ചാട്ടം കൊണ്ട് എന്ത് നേടുന്നു?. അഭയാര്‍ഥികള്‍ എന്ന നിലയിലേക്ക് നിങ്ങള്‍ എത്തിയതും ഇതേ എടുത്തു ചാട്ടം കൊണ്ടല്ലേ. സമാധാനത്തിന്റെ വാതിലുകള്‍ ചില വിട്ടു വീഴ്ചകളിലൂടെ നിങ്ങള്‍ക്ക് തുറക്കാമായിരുന്നു "
"വിട്ടു വീഴ്ചകള്‍ .. ചെറുപ്പത്തില്‍ അബ്ബാ ഞങ്ങളുടെ കൂരയ്ക്കു അരികെ നിന്ന് ദൂരേക്ക് ചൂണ്ടി പറയുമായിരുന്നു. അങ്ങകലെ ഒരു ഗ്രാമമുണ്ടായിരുന്നു . അവിടെയാണ് ഞങ്ങള്‍ ജനിച്ചത് എന്ന്. അവിടെയാണത്രേ അബ്ബയുടെ പിതാവിന്റെ ഖബറിടം.
പിന്നെ ഏറെ കാലത്തിനു ശേഷം എന്റെ കൌമാര കാലത്ത് വേറൊരു വീടിനു മുന്‍പില്‍നിന്ന് ദൂരേക്ക് നോക്കി ഞാന്‍ അബ്ബയുടെ ഖബറിടം സങ്കല്‍പ്പത്തില്‍ കാണുമായിരുന്നു . കൊല്ലപ്പെട്ട അബ്ബയുടെയും സഹോദരന്റെയും ഓര്‍മ്മകളില്‍ മിഴിനീര്‍ വരാതിരിക്കാന്‍ ശ്രമപ്പെട്ട്... ആട്ടിയോടിച്ചു ഞങ്ങളെ ഒരു കൊച്ചു തുരുത്തില്‍ എത്തിച്ചു .ഇനിയെന്താണ് ഞങ്ങള്‍ വിട്ടു കൊടുക്കേണ്ടിയിരുന്നത്?? "
മറുപടി പറയാതെ ദൂരേക്ക് നോക്കിയിരുന്നു,
" ഞങ്ങള്‍ക്കൊരു പാരമ്പര്യം ഉണ്ട്. ആ പാരമ്പര്യം നൂറ്റാണ്ടുകളായി കൈവശം വച്ചിരുന്ന ഭൂമിയാണ് അത്. അത് ഞങ്ങളുടെതല്ലേ? അഭയാര്‍ത്ഥികളായി വന്നത് അവര്‍ ആണ്.. അവരെ നിങ്ങള്‍ ഏറെ കൊട്ടി ഘോഷിക്കുന്ന യൂറോപ്പ് നിര്‍ദ്ദയം കൊന്നു തള്ളിയതാണ്. ലോകം കണ്ട ഏറ്റവും വലിയ വംശഹത്യക്കൊടുക്കം അവര്‍ അഭയം തേടിയത് ഈ മണ്ണില്‍ .പിന്നീട് അവര്‍ നേടിയതെല്ലാം വെട്ടിപ്പിടിച്ചതാണ്. ലോകം സഹതപിച്ച ഇരകളുടെ പിന്‍തലമുറക്കാര്‍ വേട്ടക്കാരായപ്പോള്‍ നഷ്ടപ്പെട്ടതെല്ലാം ഞങ്ങള്‍ക്കാണ്. ഞങ്ങളുടെ നഷ്ടങ്ങളെ കുറിച്ച് പരാതിപ്പെടാന്‍ ചെന്നപ്പോള്‍ 'സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ ' ഞങ്ങള്‍ക്ക് മുന്‍പില്‍ വച്ചു ഒരു കരാര്‍ . പപ്പാതി വീതിച്ചെടുത്തോളാന്‍ !!. നഷ്ട്പ്പെട്ടവ പോരാതെ വീണ്ടും ഞങ്ങള്‍ വേട്ടക്കാര്‍ക്ക് വിട്ടു കൊടുക്കണം എന്ന് . ഞങ്ങള്‍ അത് സ്വീകരിച്ചില്ല എന്നതില്‍ ഇന്നും അഭിമാനം മാത്രം"
" എന്നിട്ട് ഇപ്പോള്‍ എന്തായി. ആ പാതി പോയിട്ട്, പത്തു ശതമാനം പോലും നിങ്ങളുടെ കയ്യില്‍ ഇല്ലല്ലോ ഇപ്പോള്‍ "
" അതില്‍ ഒരിക്കലും നിരാശ ഇല്ല. കൊള്ളയടിക്കപ്പെട്ട മുതല്‍ ഓര്‍ത്തു ഞങ്ങള്‍ കരയാറില്ല. പിന്നെയും പൊരുതാറേ ഉള്ളൂ "
"എന്ത് പോരാട്ടം. ഒളിപ്പോരും തീവ്രവാദവുമോ ? "
"എന്തിനെയാണ് നിങ്ങള്‍ തീവ്രവാദം എന്ന് വിളിക്കുന്നത്? അത് ഞങ്ങളുടെ സ്വാതന്ത്ര്യ സമരമാണ്. മതമല്ല ഞങ്ങളുടെ ദേശീയതയാണ് ഞങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത്. സ്വാതന്ത്ര്യ സമരങ്ങളെ ഏറെ ആദരവോടെ കാണുന്നവര്‍ അല്ലെ നിങ്ങള്‍ .സ്വന്തം നാടിനു വേണ്ടി പൊരുതി മരിച്ചവരെ നിങ്ങള്‍ ധീര രക്തസാക്ഷികള്‍ ആയി കാണുന്നു. ഞങ്ങള്‍ക്കും അങ്ങനെ കാണാന്‍ ഉള്ള അവകാശമെങ്കിലും നിങ്ങള്‍ നിഷേധിക്കരുത്. ചരിത്രം എഴുതുന്നവര്‍ ഞങ്ങളെ എന്ത് പേരിട്ടു വിളിച്ചാലും. അതപ്പാടെ വിഴുങ്ങുന്ന നിങ്ങള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ എങ്ങനെ അവതരിപ്പിക്കപ്പെട്ടാലും.... "
ചരിത്രം എഴുതുന്നവര്‍ എന്ന അവളുടെ പരാമര്‍ശം ചരിത്രത്തെ കുറിച്ച് എവിടെയോ വായിച്ച ഒരു ലേഖനത്തില്‍ പറഞ്ഞത് ഓര്‍മ്മയില്‍ വരുത്തി. 'ചരിത്രം നിങ്ങളെ കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചവന്‍ എന്ന് പഠിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ അയാള്‍ റെഡ് ഇന്ത്യക്കാരുടെ നാട് കയ്യേറിയവന്‍ ആയിരുന്നില്ലേ?'
ഏറെ കാലം എന്നെ അസ്വസ്ഥനാക്കിയ ഒരു ചോദ്യം ആയിരുന്നു അത്. അതിനു ശേഷം ചരിത്രത്തെ എനിക്കും വിശ്വാസമില്ല നവ്റാസ്. ധീര രക്തസാക്ഷികള്‍ ആയി ഞങ്ങള്‍ ആദരിക്കുന്ന ഉത്തംസിങ്ങും ഭഗത് സിംഗും ഒക്കെ പാശ്ചാത്യ ചരിത്രത്തില്‍ കൊടും ഭീകരര്‍ ആണ്. ചരിത്രം എന്നും ഇരകള്‍ക്കും വേട്ടക്കാര്‍ക്കും രണ്ടായിരിക്കും, കിഴക്കിനും പടിഞ്ഞാറിനുമെന്ന പോലെ..!!
പക്ഷെ നിന്റെ വാദങ്ങളെ എനിക്ക് അംഗീകരിക്കാനാവുന്നില്ലല്ലോ നവ്റാസ്. സമാധാനമല്ലേ വലുത്. പോരാട്ടങ്ങള്‍ അല്ലല്ലോ .
"നിങ്ങളുടെ ഒളിപ്പോരില്‍ ചിലപ്പോള്‍ നിരപരാധികളും കൊല്ലപ്പെടില്ലേ? "
"ഏറ്റവും വലിയ ഒളിപ്പോരില്‍ നിഷ്കളങ്കരായ ലക്ഷക്കണക്കിന് ജനങ്ങളെ അണു ബോംബിട്ടു കൊന്നൊടുക്കിയവരോട് ഇത് നിങ്ങള്‍ എപ്പോഴെങ്കിലും ചോദിക്കാമോ . സമാധാനത്തിന്റെ പ്രാവുകളെ പറത്തി ആ ദിനം ആചരിക്കുമ്പോഴും അത് ചെയ്തവര്‍ക്ക് നേരെ ഒരു ചെറു വിരലെങ്കിലും ചൂണ്ടാറുണ്ടോ . ആരെങ്കിലും അവരെ വിചാരണ ചെയ്തിട്ടുണ്ടോ. വിയത്നാമിലെ പാവം ജനങ്ങള്‍ക്ക് മേല്‍ അവര്‍ തളിച്ച രാസായുധങ്ങളുടെ ദുരിതം പേറുന്ന ലക്ഷങ്ങള്‍ ഇന്നും അവിടെ ഇല്ലേ. എന്നിട്ടും നിങ്ങളുടെ മനസ്സാക്ഷി ഉണര്‍ന്നില്ലേ ??
അവളുടെ ശബ്ദം വളരെയധികം ഉയര്‍ന്നു. ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയാവണം അവള്‍ എണീറ്റ് തീരത്തിന് നേരെ നടന്നു. നങ്കൂരമിട്ടു കിടക്കുന്ന യാനങ്ങള്‍ക്കും ചീറിപ്പായുന്ന ബോട്ടുകള്‍ക്കും അപ്പുറത്ത് ആകാശം അസ്തമയത്തിന്റെ ചുവപ്പണിഞ്ഞിരിക്കുന്നു. അതിലൊരല്‍പ്പം തെറിച്ചു അവളുടെ മുഖത്ത് വീണു എന്ന് തോന്നി. ഇരുള്‍ പരക്കാന്‍ ഒരുങ്ങുന്ന തീരത്ത് ഒരു ചെന്തീ നാളം പോലെ അവള്‍ ....
"ഈ തീരത്തിനപ്പുറം അല്ലെ നിന്റെ പച്ചപ്പാര്‍ന്ന നാട് ?"
"അതെ "
"അവിടെയുള്ള നിന്റെ പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന ദുഃഖം നീ എന്നും പറയാറുണ്ട്. എങ്കിലും അവര്‍ അവിടെയുണ്ട് എന്ന അറിവ് നിനക്ക് കൂട്ടുണ്ട് അല്ലെ. എനിക്കുമുണ്ട് എന്റെ നാട്ടില്‍ ഏറെ പ്രിയപ്പെട്ടവര്‍ . പക്ഷെ അവര്‍ അവിടെയുണ്ടോ എന്ന് പോലും അറിയാതെ ഉരുകുന്നതിന്റെ വേദന നിനക്കറിയാമോ? "
തീരത്തേക്ക് അടിക്കുന്ന കാറ്റില്‍ പതിവില്ലാത്ത ഒരു തണുപ്പ്.ഡിസംബര്‍ മാസത്തില്‍ മരുഭൂമിയിലും മഞ്ഞു പെയ്യും .. ആ കുളിരിലും നാട്ടിലെ മഴയെ ഓര്‍ത്തു തേങ്ങാറുള്ള എന്റെ മനസ്സില്‍ അവളുടെ ചോദ്യം ഏറെ നേരം അലകള്‍ തീര്‍ത്തു...
" അലി വിളിച്ചിട്ട് ഇപ്പോള്‍ ഒരാഴ്ചയായി . പണം അയച്ചതിനും മറുപടി ഇല്ല "
അലിയെ കുറിച്ച് അവള്‍ മുന്‍പ് ഏറെ പറഞ്ഞിട്ടുണ്ട്. അയല്‍വാസി. കളിക്കൂട്ടുകാരന്‍ . അനാഥമാക്കപ്പെട്ട കുറെ ജീവിതങ്ങള്‍ ഒത്തു ചേര്‍ന്നാണ് ജീവിച്ചിരുന്നത്. അതില്‍ ഒരാള്‍ ആണ് അലി. ഇപ്പോള്‍ പലസ്തീനില്‍ പോരാളികള്‍ക്കൊപ്പം. നവ്റാസിനെ ജോര്‍ദാനില്‍ അയച്ചതും പഠിപ്പിച്ചതും ഒക്കെ അവന്‍ തന്നെ. ഇപ്പോള്‍ അവളുടെ ശമ്പളം ഓരോ മാസവും അത്യാവശ്യ ചെലവുകള്‍ കഴിച്ചാല്‍ അവള്‍ അയക്കുന്നതും ജോര്‍ദാനിലെ അവര്‍ക്ക് വേണ്ടിയുള്ള ഏതോ അക്കൌണ്ടിലേക്ക്..
" Do you Love him ?"
വിഷയം ഒന്ന് മയപ്പെടുത്താനാണ് ചോദിച്ചത്
" ജീവിതം സ്വന്തമായുണ്ട് എന്ന് അഹങ്കരിക്കുന്നവര്‍ക്കുള്ളതാണ് പ്രണയം. സ്വപ്‌നങ്ങള്‍ കാണാന്‍ അവകാശമുള്ളവര്‍ക്ക് . വീടിനകത്തു രാത്രികളില്‍ ഉഗ്രസ്ഫോടനങ്ങളുടെയും വെടിയൊച്ചകളുടെയും നിലവിളികളുടെയും ബഹളങ്ങള്‍ക്കിടയില്‍ ഭയന്നു വിറച്ചു കഴിഞ്ഞ ബാല്യവും കൌമാരവും പിന്നിട്ടവര്‍ക്കു നിറമുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയില്ല. . ആ നിലവിളികളില്‍ പ്രിയപ്പെട്ടവരുടെ ശബ്ദം തിരിച്ചറിഞ്ഞാലും നിശ്ശബ്ദം കണ്ണീരൊഴുക്കുന്ന മനസ്സുകള്‍ക്കെന്തു പ്രണയം ? "
ആശയപരമായി നിന്നോട് യോജിക്കാന്‍ പലപ്പോഴും കഴിയാറില്ലെന്കിലും ഉള്ളില്‍ ബഹുമാനം ഉണര്‍ത്തുന്ന എന്തോ ഒന്ന് എപ്പോഴും നീ അവശേഷിപ്പിക്കുന്നു. കാല്പനിക പ്രണയ നഷ്ടങ്ങളില്‍ കരള്‍ പറിഞ്ഞു ചോരയൊലിക്കുന്നു എന്ന കവിതകള്‍ എഴുതുന്ന ഒരു സമൂഹത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.. മുന്‍പൊരിക്കല്‍ ഇതേ തീരത്ത് വച്ച് ദാര്‍വിഷിന്റെ കവിത നീ ഏറെ ആര്‍ദ്രമായി ചൊല്ലിതന്നിട്ടുണ്ട്.
എന്റെ ജന്മനാടേ! ഓ ഗരുഡന്‍ !
നിന്റെ പ്രൌഡമായ ചിറകുകള്‍ ഞാനര്‍ഹിക്കുന്നില്ല
ഞാനിഷ്ട്ടപ്പെടുന്നത് തീജ്വാല കൊണ്ടുള്ള കിരീടമാണ്.
ഞങ്ങള്‍ ജനിച്ചതും വളര്‍ന്നതും നിന്റെ മുറിവുകളില്‍ ,
തിന്നതോ നീയാം വൃക്ഷത്തിന്‍ കനികള്‍
നീതീകരണമില്ലാതെ ചങ്ങലകളില്‍
തളരുന്ന ഹേ ഗരുഡാ,
എല്ലാം നിന്റെ പുലരിയുടെ പിറവി കാണാന്‍
ഏറെ കൊതിക്കുന്ന
ഇതിഹാസതുല്യമായ മൃത്യുവാം
നിന്റെ ജ്വലിക്കുന്ന കൊക്ക്
എന്റെ മിഴികളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു
മരണത്തിന് മുന്നില്‍ എനിക്കുള്ളത്
ഉയര്‍ന്ന അഭിമാനവും ഒരമര്‍ഷവും മാത്രം.*
അര്‍ത്ഥവും നീ തന്നെയാണ് പറഞ്ഞു തന്നത്. കവിതകളില്‍ പോലും സ്വന്തം നാടിനെ സ്നേഹിക്കുന്ന നിന്റെ മനസ്സും ഞാനന്ന് വായിച്ചതാണ്. ഒരു പക്ഷെ ആരുമറിയാതെ,ഒരു ചരിത്രവുമാവാതെ നിന്റെ ഈ ദേശസ്നേഹം മണ്ണിലൊടുങ്ങും. പക്ഷെ നീ അപ്പോഴും അപ്രസക്തയാകില്ല നവ്റാസ്...
"നീ ഈ അയക്കുന്ന പണം മുഴുവന്‍ എന്തിനു ഉപയോഗിക്കപ്പെടുന്നു എന്ന് അന്വേഷിക്കാറുണ്ടോ"
" ഇല്ല. എന്തിനാണെങ്കിലും എന്റെ നാടിന്റെ നന്മക്കാകും . ചിലപ്പോള്‍ പട്ടിണി കിടക്കുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് ഭക്ഷണം വാങ്ങാനാകും. അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം വാങ്ങാന്‍ . പരിക്കേറ്റവര്‍ക്ക് മരുന്ന് വാങ്ങാന്‍ . ഇതൊന്നുമല്ലെങ്കില്‍ ആധുനിക ആയുധങ്ങളുമായി ഞങ്ങളെ തുരത്താന്‍ വരുന്നവരോട് എതിരിടാന്‍ ഒരു ചെറിയ പ്രതിരോധം തീര്‍ക്കാന്‍ "
"ആദ്യം പറഞ്ഞവ അംഗീകരിക്കാം. പക്ഷെ അവസാനത്തേത് കൊണ്ട് നിങ്ങളുടെ സമാധാനം തന്നെയല്ലേ നഷ്ട്പ്പെടുന്നത് "
"എന്ത് സമാധാനം.ക്രൂരതക്കെതിരെ മൗനം ഭജിക്കുന്ന ഭീരുത്വമല്ലേ നീ വാഴ്ത്തിപ്പാടുന്ന സമാധാനം? അലിക്ക് ഒരു കുഞ്ഞനിയനുണ്ടായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട 'ഹാദി'. പുറത്തു കൂട്ടുകാരുടെ കൂടെ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഷെല്‍ സ്ഫോടനത്തിലാണ് അവന്‍ മരിച്ചത്. ദേഹം മുഴുവന്‍ ലോഹ ചീളുകള്‍ തുളഞ്ഞു കയറി വേദനയാല്‍ പിടയുന്ന അവന്‍ വേഗം കണ്ണടക്കണേ എന്ന് അറിയാതെ പ്രാര്‍ഥിച്ചു പോയിട്ടുണ്ട്. ഞങ്ങളുടെ മടിയില്‍ കിടന്നു ആ കൊച്ചു ചലനം നിലക്കുമ്പോഴാണ് അലിയുടെ കണ്ണില്‍ ആര്‍ദ്രത ഞാന്‍ അവസാനമായി കണ്ടത് . പിന്നെയെന്നും തീക്ഷ്ണമായ ഒരു ചുവപ്പാണ് ഞാന്‍ അവന്റെ കണ്ണില്‍ കണ്ടിട്ടുള്ളത്. ഇത്തരം അനുഭവങ്ങളില്‍ നിന്ന് ഉയിര്‍ കൊണ്ട ചിന്തകളില്‍ സമാധാനം വിടരില്ല നിസാര്‍ ... വെടിയുണ്ടകള്‍ക്ക് നേരെ ഒരു പിടി കല്ലെങ്കിലും തിരിച്ചെറിയും ഞങ്ങള്‍ . സമാധാനത്തിന്റെ മരീചിക കാണിച്ചു ഞങ്ങളെ നിര്‍വീര്യരാക്കാന്‍ നിങ്ങള്‍ക്കാവില്ല"
അബ്രയില്‍ വിരുന്നു വന്ന പ്രാവിന്‍ കൂട്ടത്തിലേക്ക് ഒരു കുസൃതിക്കുരുന്ന്‍ ഓടി വരുന്നുണ്ടായിരുന്നു. ചിറകടിച്ചു പെട്ടെന്ന് പറന്നുയര്‍ന്ന പ്രാവുകള്‍ തീരത്തെ ഒരു നൊടിയില്‍ ശബ്ദയാനമാക്കി. പിന്നെയും മുന്നോട്ടോടിയ കുട്ടിയെ അമ്മ വാരിയെടുത്തതില്‍ പരിഭവിച്ചു അവന്‍ ചിണുങ്ങുന്നുണ്ടായിരുന്നു. ബാല്യത്തിന്റെ ആ കൗതുകക്കാഴ്ച്ച പക്ഷെ നീര്‍ നിറഞ്ഞ മിഴികളാല്‍ മങ്ങിയാണ് ഞാന്‍ കണ്ടത്..
"പത്രങ്ങളുടെ താളുകള്‍ മറിക്കുമ്പോള്‍ മരണത്തിന്റെ എണ്ണമായി മാത്രം ഒടുങ്ങുന്ന ജീവിതങ്ങള്‍ നിങ്ങള്‍ക്ക് നിസ്സംഗമായി അവഗണിക്കാം. പക്ഷെ ഞങ്ങള്‍ ഏറെ പേര്‍ക്ക് അത് നല്‍കുന്ന വേദന ഒരു പക്ഷെ ആ അനുഭവങ്ങളിലൂടെ കടന്നു പോകാതെ നിങ്ങള്‍ക്ക് മനസ്സിലാകണം എന്നില്ല. ആരെയും കുറ്റപ്പെടുത്താന്‍ ആകില്ല "
തിരിച്ചു നടക്കുമ്പോള്‍ നവ്റാസ് ഏറെ ശാന്തയായി കാണപ്പെട്ടു
" ജോലി രാജി വെക്കുന്നു. അടുത്തയാഴ്ച്ച ജോര്‍ദാനിലേക്ക് മടങ്ങും. അവിടുന്ന് റോഡ് മാര്‍ഗം എന്റെ നാട്ടിലേക്ക്. പോകുമ്പോഴും സന്തോഷം മാത്രം . ഇത്രയും കാലത്തെ അവഹേളനത്തിനാണ് ഇന്ന് ഞാന്‍ മറുപടി കൊടുത്തത് "
ഏറെ കാലമായി അവളെ ക്രൂരമായി അവഹേളിക്കുന്ന നസ്രീന്‍ ഹമാദിനെ കുറിച്ച് അവള്‍ പറയാറുണ്ട്. ഇന്നിപ്പോള്‍ നടന്നത് അവള്‍ പറഞ്ഞ പോലെ ഒരു കല്ലെങ്കിലും എടുത്തു തിരിച്ചെറിഞ്ഞതാണ്. അതിന്റെ പ്രത്യാഘാതം ഈ ജോലി നഷ്ടവും. എങ്കിലും നവ്റാസ് നീ ധീരയാണ്. കാരണം ഈ നഗരത്തിന്റെ ആഡംബരം നിന്നെ ആകര്‍ഷിക്കുന്നില്ല. അതിന്റെ നിസ്സംഗമായ സുരക്ഷിതത്വവും നീ കാംക്ഷിക്കുന്നില്ല.സ്വയം അനാഥയെന്നു നീ വിശേഷിപ്പിച്ചു കേട്ടിട്ടില്ല. നിന്റെ മിഴികളില്‍ കണ്ണീര്‍ ഞാന്‍ കണ്ടിട്ടില്ല, ചുണ്ടുകളില്‍ പുഞ്ചിരിയും. നീ ഒരു യഥാര്‍ത്ഥ പോരാളിയാണ് . നിന്റെ മനസ്സും...
നാളുകള്‍ക്കു ശേഷം എയർപോർട്ടിലേക്കുള്ള വഴിയില്‍ വെച്ചാണ് അവസാനമായി അവളെ കാണുന്നത് . സ്ഥൈര്യം തുളുമ്പാറുള്ള ആ മിഴികളില്‍ വിഷാദഛായ.
" സ്നേഹവും സമാധാനവും നിന്റെ ജീവിതത്തില്‍ സന്തോഷമായി കൂടെ ഉണ്ടാകട്ടെ. ആഗ്രഹിക്കാത്തതല്ല അതൊന്നും . ഏറെ അബലരായയവര്‍ക്ക് സൗഹൃദം ഒരു തണല്‍ ആണ്. എന്ത് ചെയ്യാന്‍ !! ഒരു സൗഹൃദം നില നിര്‍ത്താന്‍ പോലും കഴിയാത്ത അത്രയും നിസ്സഹായരായിപ്പോയി ഞങ്ങള്‍ "
ഒരു നിമിഷം മിന്നി മാഞ്ഞ ഒരു പുഞ്ചിരിയോടെയാണ് അവള്‍ യാത്ര പറഞ്ഞത്.
ഇപ്പോള്‍ എന്റെ നാട് തരുന്ന സ്നേഹ മഴനൂലുകളില്‍ നനഞ്ഞു ഞാനിരിക്കുമ്പോഴും എന്റെ ഓര്‍മ്മകളില്‍ നീയൊരു നോവായി പടരാറുണ്ട്. ഓരോ ദിവസവും പത്രങ്ങള്‍ മറിക്കുമ്പോള്‍ , പലസ്തീനിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വാര്‍ത്തകള്‍കാണുമ്പോള്‍ , പേരുകള്‍ പോലും നല്‍കാതെ വെറും എണ്ണം മാത്രം നല്‍കുന്ന ആ വാര്‍ത്തകളുടെ വിശദീകരണങ്ങളില്‍ കണ്ണോടിക്കുമ്പോള്‍ ഞാന്‍ അറിയാതെ എന്നില്‍ ഒരു പ്രാര്‍ത്ഥന ഉയരാറുണ്ട്. ഹാദിയെ പോലുള്ള ആയിരം കുരുന്നുകള്‍ക്ക് കാവലായി നിന്റെ ധൈര്യം അവിടെ ഉണ്ടെന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ട്പ്പെടുന്നത് നവ്റാസ് .
പക്ഷെ നീ പറഞ്ഞ പോലെ ആ അറിവ് എനിക്ക് കൂട്ടിനില്ല എന്നതിന്റെ വേദന ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു .......
( നവ്റാസ് എന്റെ വ്യക്തിപരമായ ഒരു ഓര്‍മ്മ മാത്രം. എന്നാല്‍ അവള്‍ പകര്‍ന്ന ചിന്തകള്‍ ഏറെ പറഞ്ഞും എഴുതിയും കഴിഞ്ഞ അധിനിവേശത്തിന്റെ വേദനകള്‍ . ഈ അസമത്വങ്ങളില്‍ നിന്ന് ലോകത്തിനു മോചനം ലഭിക്കാത്തിടത്തോളം കാലം ഇവ അപ്രസക്തമാകുന്നില്ല എന്ന ചിന്തയില്‍ അതിവിടെ പകര്‍ത്തി വെക്കുന്നു. )
* മെഹമൂദ് ദാര്‍വിഷിന്റെ Pride and Fury എന്ന കവിതയിലെ അവസാന വരികള്‍ ഞാന്‍ വിവര്‍ത്തനം ചെയ്തത്
പതിവ് പോലെ നല്ല ലേഖനം നിസാര്‍.. അല്ല അനുഭവക്കുറിപ്പോ...
ReplyDeleteഏതായാലും ഉത്തരമില്ലാത്ത കുറച്ചു ചോദ്യങ്ങളുമായി നവരാസ് മനസ്സില്‍...
"അവിടെയുള്ള നിന്റെ പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന ദുഃഖം നീ എന്നും പറയാറുണ്ട്. എങ്കിലും അവര്‍ അവിടെ ഉണ്ട് എന്ന അറിവ് നിനക്ക് കൂട്ടുണ്ട് അല്ലെ. എനിക്കും ഉണ്ട് എന്റെ നാട്ടില്‍ ഏറെ പ്രിയപ്പെട്ടവര്‍ . പക്ഷെ അവര്‍ അവിടെ ഉണ്ടോ എന്ന് പോലും അറിയാതെ ഉരുകുന്നതിന്റെ വേദന നിനക്കറിയാമോ?"
എന്തുത്തരം നല്‍കും..?
ചിലരുടെ സ്വാതന്ത്ര്യസമരം മറ്റുചിലര്‍ക്ക് തീവ്രവാദമാണ്. നമ്മുടെ ഭഗത് സിംഗ് ബ്രിട്ടീഷുകാര്‍ക്ക് തീവ്രവാദിയായിരുന്നിരിക്കാം. അനീതികളാണ് തീവ്രവാദത്തിന്റെ വിത്ത്. അനീതിയില്ലാതായാല്‍ ഒരു വാദവും തീവ്രമായിരിക്കില്ല. കനമേറിയ എഴുത്ത്. ആശംസകള്‍ നിസാര്‍
ReplyDeleteഈ അജിത്തെട്ടന് എന്താ പ്രദീപ്മാഷിന്റെ മുഖം ?അതോ എന്റെ ബ്രൌസര്‍ കുഴപ്പമോ ?
Deleteനിസാർ ഇത്തവണയും മുഷിപ്പിച്ചില്ല, പഴയത് പോലെ തന്നെ മനോഹരമായ ഒരു ലേഖനം, അല്പം വേദനിപ്പിക്കുന്നത്.. ഹൃദയത്തിൽ ഒരു പ്രാർഥന നിറക്കുന്നത്, നീണ്ട വായനയിൽ തെല്ലും ബോറടിപ്പിക്കാതെ ഇരുത്താനുള്ള നിസാറിന്റെ കഴിവ് പ്രശംസനീയം തന്നെ... തുടരുക ഈ പ്രയാണം...!
ReplyDeleteഒരു വരികളും എടുത്തുദ്ധരിക്കാന്‍ കഴിയാത്ത വിധം എല്ലാ വരികള്‍ക്കും സ്വന്തം വ്യക്തിത്വം നല്‍കുന്ന ഈ എഴുത്ത് വായനക്കാരനെ ശരിക്കും കീഴ്പെടുത്തുന്നു.
ReplyDeleteമറുപടിയില്ലാത്ത ചോദ്യങ്ങളെ നേരില്‍ കണ്ടുമുട്ടിയ അനുഭവക്കുറിപ്പ് ഹൃദയം നീറിക്കുന്നു. ഫലസ്തീനികളുടെ ചെറുത്ത് നില്‍പ്പുകളെ പിന്തുണക്കുന്നവര്‍ പോലും തീവ്രവാദികളായി മുദ്ര വെക്കും വിധം സത്യത്തെ കൊന്ന് തിന്നുന്നവരായിരിക്കുന്നു മാധ്യമങ്ങള്‍.
ഇനിയും എഴുതുക. അടുത്തതിനായി അക്ഷമയോടെ കാത്തിരിക്കുന്നു. :)
നിസാര്‍ കാത്തിരിപ്പ് വെറുതെ ആയില്ല
ReplyDeleteഒരു അനുഭവക്കുറിപ്പിനെക്കാള്‍ ഏറെ ഉയര്‍ന്ന തലത്തില്‍ ഉള്ള എഴുത്ത്. നവ്റാസ് എന്തിന്റെയൊക്കെയോ പ്രതീകമാകുന്നു. വല്ലാതെ സ്നേഹിച്ചു പോകുന്നു അവളെ
കുറെചോദ്യങ്ങള്‍ ഉണ്ട് ലെ. എല്ലാം എന്നെയും പിടിച്ചു കുലുക്കുന്നു
'ചരിത്രം നിങ്ങളെ കോളമ്പസ് അമേരിക്ക കണ്ടു പിടിച്ചവന്‍ എന്ന് പഠിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ അയാള്‍ റെഡ് ഇന്ത്യക്കാരുടെ നാട് കയ്യേറിയവന്‍ ആയിരുന്നില്ലേ?' അപ്പോള്‍ എന്തൊക്കെ പൊട്ടത്തരങ്ങള്‍ ആണ് നമ്മളെ പഠിപ്പിക്കുന്നത്? അതെല്ലാം പാശ്ചാത്യര്‍ പറഞ്ഞ രീതിയില്‍ പഠിക്കാന്‍ നമ്മളും
ഒരു ആദര്‍ശത്തെ സ്നേഹിക്കാന്‍ , ഒരു വംശത്തെ സ്നേഹിക്കാന്‍ മറ്റൊന്നിനെ വെറുക്കണം എന്ന്‍ ആരാണ് ഈ ലോകത്തെ പഠിപ്പിച്ചത് ?? പ്രസക്തമായ ചോദ്യം. ഓരോന്നും പകര്‍ത്തി എഴുതുന്നില്ല . എങ്കിലും പ്രണയത്തെ കുറിച്ച് പറഞ്ഞതിനോട് ഒരു വിയോജിപ്പ്.
കവിത വളരെ നന്നായിട്ടുണ്ട്
ഇനിയും എഴുതൂ
മനോഹരം! വേറൊന്നും പറഞ്ഞ് ചളമാക്കുന്നില്ല.
ReplyDeleteഇത്ര ഉന്നതനിലവാരമുള്ള ഒരു രചനയില്‍ അക്ഷരത്തെറ്റുകള്‍ വരാതെ നോക്കണമെന്നൊരു ആഗ്രമുണ്ട്.
ഗള്‍ഫ് ജീവിതത്തനിടയില്‍ പല ഫലസ്തീനികളെയും കണ്ടു മുട്ടിയിട്ടുണ്ട്. ഒരാളൊഴിച്ച് ബാക്കിയെല്ലാവരും അഹങ്കാരികളാണെന്നാണ് തോന്നിയിട്ടുള്ളത്. അഹങ്കാരവും സ്ഥൈര്യവും രണ്ട് ഭാവങ്ങളാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അന്നെനിക്ക് അവരെ നല്ല സുഹൃത്തുകളാക്കാമായിരുന്നു. പുറമേക്ക് അഹങ്കാരം എന്ന് തെറ്റിദ്ധരിക്കാവുന്ന പത്ത് വ്യത്യസ്ഥ സ്വഭാവങ്ങളെങ്കിലും മനുഷ്യനുണ്ടത്രേ..
ReplyDeleteഅതൊക്കെ തിരിച്ചറിയണമെങ്കില്‍ കാരണവര്‍ പറയുന്ന പോലെ 'മനുഷ്യന്മാരെ കാണണം'.
നിസാര്‍ ഒരു മനുഷ്യനെ കണ്ടിരിക്കുന്നു. :)
ബഹുമാനമല്ല ആ സഹതാപം ആണ് നിങ്ങളില്‍ ഇല്ലാതെയാകുന്നത് എന്നറിയാം. ഞങ്ങള്‍ക്ക് വേണ്ട അത്. ഈ ധാര്‍ഷ്ട്യം നിങ്ങള്‍ ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അത് ഞങ്ങളുടെ പോരാട്ടത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും ഭാഗമാണ്
ReplyDeleteഎന്ത് സമാധാനം.ക്രൂരതക്കെതിരെ മൗനം ഭജിക്കുന്ന ഭീരുത്വമല്ലേ നീ വാഴ്ത്തിപ്പാടുന്ന സമാധാനം?
വളരെ നന്നായിട്ടുണ്ട് നിസ്സാര്‍, കൂടുതലൊന്നും പറയാന്‍ അറിയില്ല :)
രാവിലെ തന്നെ നല്ലൊരു വായന സമ്മാനിച്ച സന്തോഷത്തില്‍ തുടങ്ങട്ടെ നിസ്സാര്‍ ... പ്രതിരോധത്തിന്റെ അവസാന വഴിയും അടഞ്ഞാലും കീഴടങ്ങാന്‍ കൂട്ടാക്കാത്ത , അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജീവിതം കല്ലാക്കിയ , ആത്മവിശ്വാസത്തിന്റെ പടച്ചട്ട ധരിച്ചുകൊണ്ട് പോരാടാന്‍ കഴിയുന്ന നവ് രാസ് നിന്നോടെനിക്ക് ബഹുമാനം തോന്നുന്നു. അബലകളല്ല സ്ത്രീകള്‍ എന്നോര്മിപ്പിക്കാന്‍ നിന്നെ പോലൊരാള്‍ മാത്രം മതി . അതിനിവേശത്തിന്റെ ഇരകളല്ല തങ്ങളെന്ന് വിശ്വസിക്കുന്നവര്‍ . അവളുടെ കണ്ണിലെ ശൌര്യം മനസ്സില്‍ കാണാന്‍ ആയി നിസ്സാര്‍ ഓരോ വരിയും വായിക്കുമ്പോള്‍ . മെഹമൂദ് ദാര്‍വിഷിന്റെ കവിത ഞാന്‍ വായിച്ചിട്ടില്ല മുന്പേ . പക്ഷെ നീ വിവര്‍ത്തനം ചെയ്ത വരികള്‍ കൊള്ളാം . ഒരു വിവര്‍ത്തകന്‍ കൂടി ഉള്ളില്‍ ഒളിച്ചിരിക്കുനുണ്ടോ :). ഓരോ പോസ്റ്റിനും വേണ്ടി നീ നടത്തുന്ന പഠനങ്ങള്‍ , ഹോം വര്‍ക്ക് എല്ലാം അഭിനന്ദനീയം . ഇതുവരെ വായിച്ച നിസാറിന്റെ പോസ്റ്റുകളില്‍ നിന്നും ഒരുപാട് വ്യത്യാസം ഉണ്ട് ഇതിനു . ഒരു കഥയാണോ എന്ന് തുടക്കത്തില്‍ തോന്നി . കഥയുടെതായ ശൈലി കൂടി നിനക്ക് വഴങ്ങും . ഒന്ന് ശ്രമിച്ചോളൂ ആ വഴികൂടി .ഒരു ജനതയുടെ ദുരിതങ്ങള്‍ വായിക്കുകയും അറിയുകയും ചെയ്യുമ്പോഴും , ഒരുനെരുവീര്‍പ്പിനുമപ്പുറം ഒന്നും ചെയ്യാനില്ല എനിക്കൊക്കെ .പുതിയ അറിവുകള്‍ സമ്മാനിച്ച ഈ പോസ്റ്റിനു നന്ദി .
ReplyDelete"Adeela" enna ente Palestine Suhruthinte Ormmaykku munnil...!!!
ReplyDeleteManoharam, Ashamsakal...!!!
ജ്ജ് ഒരു നിസാരനല്ല. നല്ല എഴുത്ത്.. ഭഗത് സിംഗിനെയും, കൊളമ്പസിനേയും പറ്റി മറ്റൊരു ചിന്ത എനിക്കുമിതാദ്യം.
ReplyDeleteനിസാര്‍ വീണ്ടും എന്നെ പിടിച്ചിരുത്തി വായിപ്പിച്ചു....പ്രവാസ ജീവിതം നിനക്ക് കൂടുതല്‍ അനുഭവങ്ങളും നേര്കാഴ്ച്ചകുളും സമ്മാനിക്കുന്നു,അത് വഴി നിന്റെ രചനകളും കരുത്താര്‍ജിക്കുന്നു..നമ്മള്‍ കേള്കുന്നതും കാണുന്നതും മാത്രം അല്ല സത്യം എന്ന് വീണ്ടും ഓര്‍മപ്പെടുത്തി തരുന്നു (അതോ നമ്മളെ ബോധപൂരവം കേള്‍പിക്കുന്നതോ ?) ."നവ്റാസ് നീ ധീരയാണ്. കാരണം ഈ നഗരത്തിന്റെ ആഡംബരം നിന്നെ ആകര്‍ഷിക്കുന്നില്ല. അതിന്റെ നിസ്സംഗമായ സുരക്ഷിതത്വവും നീ കാംക്ഷിക്കുന്നില്ല.സ്വയം അനാഥയെന്നു നീ വിശേഷിപ്പിച്ചു കേട്ടിട്ടില്ല. നിന്റെ മിഴികളില്‍ കണ്ണീര്‍ ഞാന്‍ കണ്ടിട്ടുമില്ല, ചുണ്ടുകളില്‍ പുഞ്ചിരിയും. നീ ഒരു യഥാര്‍ത്ഥ പോരാളിയാണ് . നിന്റെ മനസ്സും...".
ReplyDelete'ചരിത്രം നിങ്ങളെ കോളമ്പസ് അമേരിക്ക കണ്ടു പിടിച്ചവന്‍ എന്ന് പഠിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ അയാള്‍ റെഡ് ഇന്ത്യക്കാരുടെ നാട് കയ്യേറിയവന്‍ ആയിരുന്നില്ലേ?'
ReplyDeleteചരിത്രത്തിന്റെ ഏടുകള്‍ പലപ്പോഴും മനസ്സാക്ഷിയും ,മനുഷ്യത്വവും മറക്കും . റെഡ് ഇന്ത്യാക്കാരുടെ ചോരയില്‍ പടുത്തുയര്‍ത്തിയ അമേരിക്ക സാമ്രാജ്യത്തെ കുറിച്ച് ചരിത്രം പഠിപ്പിച്ചത് ഒരിക്കല്‍ കൂടി ഓര്‍മ്മിച്ചു . എല്ലാ പിടിച്ചടക്കലുകളും ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സൃഷിടിക്കുന്നു ,ഇറാഖ് ,പാലസ്തീന്‍ ,ഇസ്രയേല്‍ ...അങ്ങനെ എത്രയെത്ര ..സാമ്രാജ്യത്വത്തിന് എതിരെ ഉള്ള ചെറുത്തു നില്‍പ്പ് അവരെ തീവ്രവാദികള്‍ ആയി ചരിത്രത്തില്‍ എഴുതി ചേര്‍ക്കുന്നു ... 'സ്വന്തം' എന്നുറക്കെ പറയാന്‍ കഴിയാത്ത ജീവിതം എത്ര ദയനീയം ...ഒരുപാട് വ്യാഖ്യാനങ്ങള്‍ക്കും , ചിന്തകള്‍ക്കും പ്രേരകമായ രചന . ആശംസകള്‍
പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍, മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന ചിന്തകള്‍..
ReplyDeleteവളരെ നന്നായിരിക്കുന്നു നിസാര്‍. അഭിനന്ദനങ്ങള്‍
യുദ്ധം ജയിക്കുന്നവരാലാണ്
ReplyDeleteചരിത്രം കുറിക്കപ്പെടുന്നത് -
അതിനാല്‍ നമ്മള്‍ വായിക്കുന്ന ചരിത്രം
സത്യമാകണം എന്നും ഇല്ല
പാലസ്തീന്‍ പ്രശ്നത്തോട് അനുഭാവം തോന്നുന്നുണ്ട്
പക്ഷെ പാലസ്തീനികുളുടെ 'ധാര്‍ഷ്ട്യത്തോട്' വെറുപ്പും
"അവിടെയുള്ള നിന്റെ പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന ദുഃഖം നീ എന്നും പറയാറുണ്ട്. എങ്കിലും അവര്‍ അവിടെ ഉണ്ട് എന്ന അറിവ് നിനക്ക് കൂട്ടുണ്ട് അല്ലെ. എനിക്കും ഉണ്ട് എന്റെ നാട്ടില്‍ ഏറെ പ്രിയപ്പെട്ടവര്‍ . പക്ഷെ അവര്‍ അവിടെ ഉണ്ടോ എന്ന് പോലും അറിയാതെ ഉരുകുന്നതിന്റെ വേദന നിനക്കറിയാമോ?"
ReplyDeleteവല്ലാതെ സ്നേഹിച്ചു പോകുന്നു ആ ജനതയെ. വെടിയുണ്ടകള്‍ക്കു നേരെ കല്‍ച്ചീളുകള്‍ എറിഞ്ഞു പ്രതിരോധം തീര്‍കുന്ന ആ പാവങ്ങളെ.
വീണ്ടും ഒരോര്‍മ്മപ്പെടുത്തല്‍,നല്ലൊരു രചന
ReplyDeleteമനോഹരം.
ReplyDeleteപല ചോദ്യങ്ങൾ..അതങ്ങനെ ഉത്തരമില്ലാതെ എന്റെ മനസ്സിൽ...
ഹൃദയത്തിൽ തറക്കുന്ന വരികൾ...
സാധാരണ മുഖപുസ്തക കൂട്ടായ്മയില്‍ കൊടുക്കുന്ന ലിങ്കുകളുടെ നൂലില്‍ പിടിച്ചാണ് ഞാന്‍ ബ്ലോഗുകളില്‍ എത്താറുള്ളത്. അങ്ങിനെ വരുമ്പോള്‍ തൊട്ടടുത്ത വിന്‍ഡോയില്‍ മുഖപുസ്തകം കാണാം. ബ്ലോഗ് വായിക്കുന്ന കൂട്ടത്തില്‍ മുഖപുസ്തക 'നോട്ടിഫിക്കേഷന്‍' കണ്ടാല്‍ വായന പകുതി നിര്‍ത്തി അത് എന്താണെന്ന് നോക്കുകയാണ് പതിവ്. പക്ഷെ , നിസാരന്‍ എന്നാ നിസാര്‍.താങ്കളുടെ ഈ കഥ/ലേഖനം/അനുഭവക്കുറിപ്പ് എന്നെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചിരുത്തി വായിപ്പിച്ചു കളഞ്ഞു. അഭയാര്‍ഥികള്‍ വേട്ടക്കാരായി തദ്ദേശീയര്‍ക്ക് പലായനം ചെയ്യേണ്ടുന്ന ചരിത്രക്കാഴ്ച്ചകളുടെ നേര്‍ചിത്രം . തിരിച്ചു പൊരുതുന്നവര്‍ തീവ്രവാദികള്‍. നവ്റാസ് എന്ന ഈ പെണ്‍പുലിയെ ഓര്‍ത്തു ഞാന്‍ അഭിമാനം കൊള്ളുന്നു. എന്‍റെ ഈ പ്രിയ സുഹൃത്തിനെ ക്കുറിച്ചും. <<<<>>>> ഈ വാക്കുകള്‍ വല്ലാതെ പൊള്ളിക്കുന്നു. ആശംസകള്‍ സഖേ , ഈ പ്രാണന്‍ പറിയുന്ന ഭാഷക്ക് .
ReplyDeleteനിലവിളികളില്‍ പ്രിയപ്പെട്ടവരുടെ ശബ്ദം തിരിച്ചറിഞ്ഞാലും നിശബ്ദം കണ്ണീരൊഴുക്കുന്ന മനസ്സുകള്‍ക്കെന്തു പ്രണയം ? "
DeleteGood one !! Like it...
ReplyDeleteആദ്യം കുറവുകളൊക്കെ നിരത്തട്ടേ....എഴുത്ത് നന്നായി പക്ഷെ വക്കുകള്‍ തമ്മില്‍ വല്ലാത്ത അകലം ഉദാഹരണത്തിനു “ഇരിക്കുമ്പോള്‍ ആണ്“(ഇരിക്കുമ്പോളാണ്),“പ്രകൃതം ആണല്ലോ “(പ്രകൃതമാണല്ലോ),”കുറിച്ച് അവള്‍ “(കുറിച്ചവള്‍)എന്നിങ്ങനെയുള്ള വാക്കുകള്‍ ഒക്കെ ഒന്ന് കൂട്ടിയോജിപ്പിച്ചാല്‍ വായനക്ക് നല്ല സുഖം കിട്ടും,അതിക വാക്കുകളും അങ്ങനെ തന്നെയാണ് കണുന്നത് ചില ഉദാഹരണം മാത്രമാണ് നിരത്തിയത്!! പിന്നെ അക്ഷര തെറ്റുകള്‍ എനിക്ക് കണ്ടു പിടിക്കാന്‍ പറ്റില്ല അതിനു മാത്രം ശരിയായ അക്ഷരങ്ങള്‍ എനിക്കറിയില്ല!!
Deleteപിന്നെ പലസ്ഥീനിനൊട് ഒരു പിരിശം എനിക്കുമുണ്ടായിരുന്നു..."പലസ്ഥീന്റെ രോദനം" എന്ന പേരില്‍ ഒരു കവിത എഴുതിയിട്ടുണ്ടായിരുന്നു കോളേജ് മാഗസിനില്‍...പക്ഷെ ആ കവിത എഴുതിയ എന്നേയും ചിലര്‍ തീവ്രവാദിയാക്കിയിരുന്നു അപ്പോള്‍ പിന്നെ പോരാടുന്ന പലസ്ഥീനികളെ കുറിച്ച് പറയേണ്ടതില്ലല്ലോ? പലസ്ഥീനിനെ ഇഷടപ്പെടാന്‍ കാരണമുണ്ട് ഇസ്ലാമിലെ ആദ്യത്തെ ഖിബല പലസ്തീനിലാണ്.അതിക പ്രവാചകന്മാരുടേയും കര്‍മ്മ മേഖല പലസ്ഥീനായിരുന്നു,എന്തോ അന്നത്തെ പത്രങ്ങള്‍ വായിക്കുമ്പോള്‍ പലസ്ഥീനില്‍ ബോംബ് മഴ എന്നൊക്കെയുള്ള വാര്‍ത്തകല്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.കാരണം മുകളിഉല്‍ പറഞ്ഞത് തന്നെ പിന്നെ പച്ച മനുഷ്യരെ പട്ടിക്ക് തുല്യമാക്കി സയണിസം കൊടികുത്ത് വാണ് ചരിത്രങ്ങള്‍ ഉറങ്ങുന്ന പലസ്ഥീനിനെ പച്ചയ്ക്ക് വ്യഭിചരിക്കുന്നത് കാണാനുള്ള ചങ്കുറപ്പ് ഉണ്ടായില്ല...!! ദുബായില്‍ വന്നതിനു ശേഷം ഒരു പാട് പലസ്ഥീനികളെയൊന്നും ഞാന്‍ പരിചയപ്പെട്ടില്ല...പക്ഷെ പരിചയപ്പെട്ടവരൊക്കെ പറഞ്ഞത് “അവരുടെ സ്വഭാവം കൊണ്ടാണ് ആ രാജ്യം അങ്ങനെയായത് “ എന്ന്!! അതിനെ കുറിച്ച് പറയുന്നവരോടൊക്കെ ഞാന്‍ ചോദിച്ചത് എപ്പോള്‍ മുതലാണ് താങ്കള്‍ പലസ്ഥീനികളെ കാണാന്‍ തുടങ്ങിയത് ? സയണിസം ഭരിക്കുന്നതിനു മുമ്പുള്ള പലസ്ഥീനികളെ പരിചയമുണ്ടോ? എന്നൊക്കെയുള്ള ചോദ്യം.....ഇവിടെ കാര്യം വ്യക്തം പലസ്ഥീനികള്‍ക്ക് ലോകത്തോട് പുഛമാണ് അത് പരമ സത്യം...എന്തു കൊണ്ട് പുച്ചമുണ്ടായി? എന്തെ അവര്‍ അങ്ങെയായി? നാം ഓരോരുത്തരും അതിനുത്തരവാദിയാണ്...സ്വന്തം രാജ്യം ആക്രമിച്ച് സയണിസ ഭീകരര്‍ രാജ്യത്തെ വ്യഭിചരിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്ന പലസ്ഥീനികള്‍ തീവ്രവാദികള്‍,ഭീകരര്‍!! എന്തിനു ഇന്നും നമ്മുടെ മുത്തശ്ശി പത്രവും ചാനല്‍ പുങ്കവന്മാരും നാഴികയ്ക്ക് നാല്പതു വട്ടം ഛര്‍ദ്ധിക്കുന്നത് എന്താണ്” പലസ്ഥീന്‍ ഭീകരര്‍,തീവ്രവാദികള്‍!! അപ്പോള്‍ പാശ്ചാത്യ ശികണ്ഡികളായ മാധ്യമ മാമാമര്‍ പറയുന്നത് ദിനവും കേള്‍ക്കുന്ന പലസ്ഥീനികള്‍ക്ക് ലോകത്തോട് പുഛവും ,വെറുപ്പുമല്ലാതെ പിന്നെ എന്ത് ചക്കയാണുണ്ടാവേണ്ടത്? പലസ്ഥീന്‍ എന്ന് ഒരു മുസ്ലിം നാമധാരികള്‍ പറഞ്ഞാലോ എഴുതിയാലോ നാം അറിയാതെ നമ്മുടെ മസ്തിഷകത്തിലേക്ക് അടിച്ച് കയറ്റിയ വിഷം പോലെ നാമും അവനെ കാണുന്നു ഭീകരനായി,തീവ്രവാദിയായി!! പലസ്ഥീനികള്‍ക്കുണ്ടായ ഒരു ദുരനുഭവം നമ്മള്‍ ഇന്ത്യാക്കാര്‍ക്കും ഉണ്ടായതാണ്...ആള്‍ ബലം കൊണ്ടും ക്ഷമ കൊണ്ടുമാണ് നാം ഇന്ത്യ കൊള്ളയടിക്കാന്‍ വന്നവരെ തുരത്തിയത് അന്നൊന്നും അതിനിടയില്‍ മതത്തിന്റെ ചിഹ്നങ്ങള്‍ കടന്ന് വന്നില്ല!! പക്ഷെ ഇന്ന് കാലം മാറി കോലവും!!
“ചുടു ചോര കുടിക്കാന്‍ വെളുത്ത കയ്യില്‍
കറുത്ത തോക്കുമായി പായുന്ന ഭീകരാ..
കറുത്ത ഹൃദയമുള്ള നിന്‍ വെളുത്ത നെഞ്ചില്‍...
പിടയുന്ന പിഞ്ചു ചുടു ചോരയൊലിപ്പിക്കും ഭീകരാ..
നിന്‍ ടാങ്കുകളെ ചെരിപ്പൊക്കെണ്ടെതിരേല്‍ക്കും..
കണ്ണീര്‍മാത്രം കുടിച്ച് പായുന്ന പലസ്ഥീന്‍...
കാലമേ നീ സാക്ഷി ...കാലമേ നീ കൈവൈടിയരുത്...!!(അന്ന് കോളേജില്‍ മാഗസിനില്‍ എഴുതിയതിന്റെ ചില വരികള്‍ മുഴുവനും ഓര്‍മ്മയില്ല)
രണ്ടു രണ്ടേകാല്‍ മൂന്നു മൂന്നര ദിവസായി വായിക്കുന്ന പോസ്റ്റുകളൊക്കെ എന്തോ ഒരു അതൃപ്തിയാണ് ഉണ്ടാക്കുന്നത്.,.
ReplyDeleteഇവിടെയെത്തിയപ്പോള്‍ ആകെമൊത്തം കുളിച്ചു ഫ്രഷ് ആയതുപോലെ. എന്നാലും എഴുത്തിലെ നൊമ്പരം വായിക്കാന്‍ വന്നവരിലേക്കും പകര്‍ത്താന്‍ കഴിഞ്ഞല്ലോ.
പണ്ട് നീയെഴുതിയ ഒരു പോസ്റ്റ് ഉണ്ടല്ലോ, ബഹറൈനിയെ പറ്റിച്ച ആ മലയാളിയുടെ കഥ. അതിനു ശേഷം നീയെഴുതുന്ന മനോഹര കാവ്യമാണ് ഇത്.
ദര്‍വിഷ്ന്റെ കവിതയിലെ അഗ്നി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.
എന്താ ഇതിന് കമന്‍റെഴുതുകയെന്നറിയില്ല.. അവരുടെ നാടിനെ കുറിച്ചുളള നൊമ്പരം ആ വാക്കുകളിലുണ്ട്..
ReplyDeleteഇക്ക പറഞ്ഞത് പോലെ കഥയുമല്ല ലേഖനവുമല്ല. എന്നാല്‍ രണ്ടിനോടും നീതി പുലര്‍ത്തിയ, കാവ്യാത്മകമായ അവതരണ ശൈലികൊണ്ട് വായനക്കാരന് അറിവ് പകര്‍ന്നു നല്‍കിയ എന്തോ ഒന്ന്.. അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ട്ടം. എവിടെയോ ഒന്ന് രണ്ടു അക്ഷര പിശകുകള്‍ കണ്ടു, (കുറ്റം പറയാന്‍ വേണ്ടി മാത്രം തിരഞ്ഞു കണ്ടെത്തിയതാണ്)..
ReplyDeleteഎന്നത്തേയും പോലെ ഇപ്പോഴും മനോഹരമാക്കിയിരിക്കുന്നു.. അനുഭവം എന്ന ലേബലില്‍ പെടുത്താമോ? അതോ സങ്കല്‍പ്പത്തിനും അനുഭവത്തിനും ഇടയില്‍ ഉള്ള മറ്റെന്തെങ്കിലും?
പതിവ് പോലെ ഏറെ വ്യത്യസ്തമായ ഒരു കുറിപ്പ്! നവ്രാസിനെ പരിചയപ്പെടുത്തി തന്നതിന് നന്ദി! അവര്‍ സ്വന്തം നാട്ടില്‍ തന്റെ പോരാട്ടം തുടരുന്നുണ്ടാവും അല്ലെ?
ReplyDeleteചരിത്രമെപ്പോഴും വിജയികളുടെ ഗാഥയാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്... അതില്‍ പറയുന്ന സത്യം പലപ്പോഴും യാഥാര്‍ത്ഥ്യം ആവണമെന്നില്ല എന്ന് ഇത്തരം കഥകള്‍ സൂചിപ്പിക്കുന്നു...
നല്ല ഒരു ലേഖനം ഫലസ്തീന്‍ കാരിയുടെ വേദന തുറന്നു കാണിച്ചു .മുഷിയാതെ വായിച്ചു ..ആശംസകള്‍ ..
ReplyDeleteLife is made up of special moments which make it worth living..
ReplyDeleteYou made it precious...Congrats Nisar...!
പ്രണയത്തിനു സ്ഥാനമില്ലാതാക്കുന്ന നവ്രാസുമാര്‍ പല സ്ഥലങ്ങളിലും ഇത്തരത്തില്‍ കഷ്ടപ്പെട്ടുതന്നെ ചെറിയതെങ്കിലും സഹായങ്ങള്‍ നല്‍കി മനസ്സില്‍ ഒന്ന് മാത്രം പ്രതീക്ഷിച്ച് ജീവിവിക്കുന്നു, ഒത്തുതീര്‍പ്പുകള്‍ ഒത്ത്തുവരാതെ.
ReplyDeleteശക്തമായ കുറിപ്പ് ബലപ്പെട്ടുതന്നെ നില്‍ക്കുന്നു.
വായിച്ചു.ഇഷ്ടപ്പെട്ടു ഈ ലേഖനം
ReplyDeleteആശംസകള്‍
congrats nisar..
ReplyDelete"അവിടെയുള്ള നിന്റെ പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന ദുഃഖം നീ എന്നും പറയാറുണ്ട്. എങ്കിലും അവര്‍ അവിടെ ഉണ്ട് എന്ന അറിവ് നിനക്ക് കൂട്ടുണ്ട് അല്ലെ. എനിക്കും ഉണ്ട് എന്റെ നാട്ടില്‍ ഏറെ പ്രിയപ്പെട്ടവര്‍ . പക്ഷെ അവര്‍ അവിടെ ഉണ്ടോ എന്ന് പോലും അറിയാതെ ഉരുകുന്നതിന്റെ വേദന നിനക്കറിയാമോ? "
ReplyDeleteകണ്ണ് നിറയുന്ന, അതിലേറെ കണ്ണ് തുറപ്പിക്കുന്ന ലേഖനം, അതോ കഥയോ..
എന്ത് തന്നെയായാലും മനോഹരം ഈ എഴുത്ത്..
സ്വന്തം വെക്തിത്വവും ,അഭിമാനവും ഒന്നിന് മുന്നിലും അടിയറവു വയ്ക്കാന്‍ തയ്യാറാകാത്ത ധീരയായ വനിത...എങ്കിലും നെഞ്ഞിനുള്ളില്‍ കുഴിച്ചു മൂടപെടുന്ന നോവിന്റെ തീവ്രതയും,കണ്ണുകളിലെ നിസ്സഹായതയും,അടിച്ചമര്‍ത്തപ്പെടുന്ന ജീവിതങ്ങളും, മാത്രമാണ് വായനയില്‍ ഉടനീളം കണ്ടത്...അഭിനന്ദനങ്ങള്‍....നിസാര്‍
ReplyDeleteകൊതിപ്പിക്കുന്ന ഭാഷ!!
ReplyDeleteതാങ്കൾ എഴുതുക, അല്ലാ താങ്കൾ എഴുതണം, അല്ലാതെ ഞാൻ എന്ത് പറയാൻ
ReplyDeleteഇവരെപ്പോലെ എന്റെ അടുത്തുമുണ്ട് കുറേ ലബാനനികളും സിറിയക്കാരുമെല്ലാം , അവരോടൊക്കെ ചോദിക്കാറുണ്ട്, അവർ ചിലവർ പറഞ്ഞു തരും മറ്റുവള്ളർ ചീത്ത പറയും,
ന്നന്നായി വിവരിച്ചു
പലസ്തീന്‍ ജനതയുടെ സഹനശക്തിയുടേയും ചെറുത്തുനില്‍പ്പിന്‍റെയും പ്രതീകമായി നവ്റാസിന്റെ ചിത്രം ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നു!
ReplyDeleteനല്ല ഒരു വായനാനുഭവം!!
ആശംസകള്‍!!!
വളരെ മനോഹരമായിട്ടാണ് നിസാര്‍ ഇത് എഴുതിയത്. എഴുത്തുകാരന്‍ ഉള്‍കൊണ്ട വിഗാരം വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ആ എഴുത്ത് വിജയം കണ്ടു. താങ്കള്‍ 100 % വിജയിച്ചിരിക്കുന്നു ഇതില്‍.
ReplyDeleteതീവ്രവാദികളെന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഏതൊരു വിഭാഗത്തെ എടുത്തു നോക്കിയാലും, അവരുടെ പിറകില്‍ ഒരു കഥയുണ്ടായിരിക്കും. അവകാശം നിഷേധിക്കപ്പെട്ടതോ, അകാരണമായി ആക്രമിക്കപ്പെട്ടതോ ആയ കഥ. ആരും സഹായത്തിനില്ല എന്ന തിരിച്ചരിവില്‍നിന്നും സ്വയം പ്രതിരോധിക്കാനുള്ള ഒരു തീരുമാനത്തിലേക്ക് എത്തുന്നതോടെ ലോകം അവര്‍ക്ക് നല്‍കുന്ന മഹനീയ നാമമായിരിക്കും അത്. ആ നാമം അവര്‍ക്ക് ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് അവര്‍ ചെയ്യുന്നതെല്ലാം, മനുഷ്യത്വ പരമാകണമെന്നില്ല.
Good share dear nissar ..i was unaware about all these.. all of your article contains a lot of general and historical infmn.. keep it up...all the best
ReplyDeleteഇത് വായിച്ചിട്ട് എങ്ങെനെയാണ് ഒരു കമന്റ് ഇടാതെ പോവുക... തീവ്രം!!
ReplyDeleteഎഴുതി വന്നപ്പോള്‍ അനുഭവത്തിനും ലേഖനത്തിനും ഇടയില്‍ എവിടെയോ ആയിപ്പോയി....
ReplyDeleteപീരങ്കിയുണ്ടകൾക്കുനേരെ കരിങ്കൽച്ചീളുകൾ വലിച്ചെറിയുന്ന ഗാസയിലേയും വെസ്റ്റ്ബാങ്കിലേയും ദേശാഭിമാനികളായ യുവതയുടെ പ്രതീകമായ നവ്റാസിനെ അവതരിപ്പിക്കുമ്പോൾ ഇങ്ങിനെ അല്ലാതെ മറ്റൊരുരീതിയിൽ എഴുതുക അസാദ്ധ്യമാണ്. സ്വന്തമായൊരു നാടുപോലുമില്ലാതെ ലോകം മുഴുവൻ പരന്നു കിടന്നവർ അഭയർത്ഥ്യകളായി വന്ന് എല്ലാം പിടിച്ചടക്കിയപ്പോൾ പാലസ്ഥീനിലെ ജനതക്ക് സ്വപ്നങ്ങൾ പോലും നഷ്ടമായി. ഷെല്ലാക്രമത്തിൽ വേദനകൊണ്ടു പുളയുന്ന സഹോദരൻ മരിക്കാൻ പ്രാർത്ഥിക്കുമ്പോൾ അവരുടെ കണ്ണുകളിലെ അവസാനത്തെ ആർദ്രതയും വറ്റിവരണ്ടു......
ഒരു ജനതയുടെ പോരാട്ടവീര്യവും, വീക്ഷണഗതിയും, വ്യക്തിബോധത്തിന്റെ സങ്കുചിതാവസ്ഥയിൽ നിന്ന് സാമൂഹികവ്യക്തിത്വം എന്ന വിശാലതയിലേക്ക് ആ ജനതയുടെ ഭാഗമായ ഓരോ വ്യക്തിയും എങ്ങിനെ പരിണമിച്ചു എന്നതും ആകർഷണീയമായ ഭാഷയിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു.
ആശംസകൾ.....
കഥയായാലും അനുഭവം ആയാലും വേദനിപ്പിക്കുന്ന നല്ലൊരു ലേഖനം ...!
ReplyDeleteവളരെ നന്നായിരിക്കുന്നു നിസാര്‍.
അഭിനന്ദനങ്ങള്‍ !
ശക്തമായ എഴുത്ത്. നവ്റാസ് നീ ഒരു നോവായി എന്നിലും അവശേഷിക്കുന്നു...
ReplyDeleteനവ്രാസ് ഒരു പ്രതീകമാണ്...
ReplyDeleteഒട്ടകത്തിന് ഇരിക്കാന്‍ സ്ഥലം കൊടുത്ത കഥയിലെ പോലെ , അഭയം കൊടുത്തു....വഴിയാധാരം ആവാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ പ്രതീകം..
ചരിത്രം എന്നും ഇരകള്‍ക്കും വേട്ടക്കാര്‍ക്കും രണ്ടായിരിക്കും..ചരിത്രകാരന് താല്‍പ്പര്യമുള്ള വിഭാഗത്തിന് മുന്‍തൂക്കം കൊടുത്തു എഴുതപ്പെടുന്ന ,തലമുറ തലമുറകളിലേക്ക് കൈമാറി കൈമാറി തെറ്റിധാരണകള്‍ പരത്തുന്ന വെറും കൃതികള്‍...
ഒരുപാട് ചിന്തിപ്പിച്ചു നിസാര്‍ക്കാ....
നന്ദി...നവ്രാസിനെ പരിചയപ്പെടുത്തിയതിന്!!!!
യു രോപ്പിലും മിട്ടില്‍ ഈസ്റ്റിലും ആയി ധാരാളം പാല്സ്ടിന്‍ സുഹുര്തുക്കള്‍ എനിക്കുണ്ട് ,എല്ലാവരും ശരിക്കും ഇതേ സോഭാവക്കാര്‍ എന്ന് പറഞ്ഞാല്‍ അതിശോയോക്തി ഇല്ല ,.,.അവിടത്തെ ചില നഗ്ന സത്യങ്ങള്‍ അവര്‍ വിളിച്ചു പറയാറുണ്ട് .,.,പോരാട്ടത്തിന്റെ തുറന്ന രഹസ്യങ്ങള്‍ ,.,.ആ മനസുകളും ലേഖ കന്റെ മനസ്സും മനോഹരമായി അവതരിപ്പിച്ചു . "പത്രങ്ങളുടെ താളുകള്‍ മറിക്കുമ്പോള്‍ മരണത്തിന്റെ എണ്ണം ആയി മാത്രം ഒടുങ്ങുന്ന ജീവിതങ്ങള്‍ നിങ്ങള്‍ക്ക് നിസ്സംഗമായി അവഗണിക്കാം. പക്ഷെ ഞങ്ങള്‍ ഏറെ പേര്‍ക്ക് അത് നല്‍കുന്ന വേദന ഒരു പക്ഷെ ആ അനുഭവങ്ങളിലൂടെ കടന്നു പോകാതെ നിങ്ങള്‍ക്ക് മനസ്സിലാകണം എന്നില്ല. ആരെയും കുറ്റപ്പെടുത്താന്‍ ആകില്ല "
ReplyDeleteഇതാണ് സത്യം ,.,.അഭിനന്ദനങ്ങള്‍ ,.,.ഭായ് .,.,.
മനസ്സില്‍ തൊടുന്ന വാക്കുകള്‍ ,മനോഹരമായി എഴുതി ആശംസകള്‍
ReplyDeleteമനസ്സില്‍ ഒരു തീപൊരി വീണിട്ടു കുറേ കാലമായി. ഒന്ന് ഊതി നോക്കട്ടെ. അതൊരു അഗ്നിയായി ആളുമോ എന്നറിയാമല്ലോ. പലസ്തീന്‍ ഒരു കണ്ണീര്‍ ഭൂമിയാണ്. മനുഷ്യ രക്തം ചാലിട്ടൊഴുകുന്ന ദുരന്തഭൂമിക. കവചിത വാഹനങ്ങള്‍ക്ക് കല്ലെറിയുന്ന കൊച്ചു ബാലന്മാരും, അവര്‍ക്ക് കല്ല് പെറുക്കി കൊടുക്കുന്ന പലസ്തീന്‍ വനിതകളും.. ലോകത്തെ മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്മാര്‍ എന്ന് വീമ്പു പറയുന്ന നപുംസക മാധ്യമങ്ങള്‍ പറയുന്നു അവര്‍ തീവ്രവാദികള്‍ ആണെന്ന്!! തീവ്രവാദികള്‍!!!!
ReplyDeleteഇടക്കൊക്കെ ഇങ്ങനെ ഓരോ ബോംബിട്ടു പോയാല്‍ പിന്നെ നിസാര്‍ പോയി വരുമ്പോഴും അതിന്റെ എഫ്ഫക്റ്റ് ബാക്കി ഉണ്ടാവും, അതുകൊണ്ട് തന്നെ നിസാറിനെ മിസ്സ് ചെയ്തില്ല!
ReplyDeleteവായിച്ചു, ഇഷ്ടപ്പെട്ടു,ആശംസകള്‍ !
നല്ല ഒരു വായന തന്നതിന് നന്ദി.
ReplyDeleteഒപ്പം ഡാര്‍വിഷിന്റെ 'മ്യുറലിലെ'ചില വരികള്‍ ഓര്‍ക്കുകയും ചയ്തു.
സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി കഴിയുക എന്നതു കാലങ്ങളായി ഫാലസ്തീനി ജനതയുടെ ഹതഭാഗ്യമാണ്.
ReplyDeleteനവ് റാസ് .. ഒരു നോവായി ഇപ്പോഴും മനസ്സിലുണ്ട്. പക്ഷെ അവളുടെ പോരാട്ട വീര്യത്തെ എത്ര വാഴ്ത്തിയാലും,മതിയാവില്ല.
നവ് റാസ്സിലൂടെ പാലസ്തീനികളുടെ യഥാര്‍ത്ഥ ചിത്രം നന്നായി അവതരിപ്പിക്കാന്‍ നിസ്സാറിന് കഴിഞ്ഞു....
അനുഗ്രഹീതമാണ് നിസ്സാറിന്റെ ശൈലി....അഭിവാദ്യങ്ങള്‍ ...............
സമാന അനുഭവത്തിലൂ ടെയുള്ള ഒരു പോസ്റ്റ് ഇതിനു മുന്‍പ് ഞാനും എഴുതിയിരുന്നു...
സമയം പോലെ വായിക്കുമല്ലോ...?
20 mile.com: ഭൂമിയില്‍ നരകജീവിതം തീര്‍ക്കുന്നവര്‍.
http://20milecom.blogspot.com/2012/03/bl...
സമാന അനുഭവത്തിലൂ ടെയുള്ള ഒരു പോസ്റ്റ് ഇതിനു മുന്‍പ് ഞാനും എഴുതിയിരുന്നു...
ReplyDeleteസമയം പോലെ വായിക്കുമല്ലോ...?
http://20milecom.blogspot.com/2012/03/blog-post.html
ലേഖനമെന്നോ കഥയെന്നോ അനുഭവമെന്നോ എന്ന തർക്കത്തിനേക്കാൾ എഴുതപ്പെട്ട വിഷയത്തിലെ പ്രസക്തിയാണ് ഈ രചനയുടെ പ്ലസ് പോയിന്റ്. നിസാർ അത് വശ്യമായ രീതിയിൽ നിർവ്വഹിച്ചിരിക്കുന്നു. നൂറസ് എന്നവളുടേത് ഒറ്റപ്പെട്ട സംഭവ കഥയല്ല.
ReplyDeleteകഴിഞ്ഞ മാസം എന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു സിറിയൻ സ്വദേശിയുടെ 16 വയസുകാരനായ മകൻ അവിടെയുള്ള വിപ്ലവത്തിൽ കൊല്ലപ്പെട്ടു. അറബികളെ സംബന്ധിച്ച് പോരാട്ട വീര്യമെന്നത് രക്തത്തിൽ ലയിച്ചവയാണ്.
നാം കേട്ടും വായിച്ചുമറിഞ്ഞ് പലസ്തീനികളോട് നമുക്ക് അനുകമ്പയാണ് സഹതാപമാണ്, എന്നാൽ ഞാൻ അടുത്തറിഞ്ഞ ഈ രാജ്യക്കാർ എനിക്ക് നല്ല ഓർമ്മകളല്ല സമ്മാനിച്ചിട്ടുള്ളത്. അഹന്തയുടേയും മര്യാദയില്ലായ്മയുടേയും മൂർത്തീ ഭാവങ്ങളായി തോന്നിയിട്ടുണ്ട്. ഒരു പക്ഷെ അവരുടെ പോരാട്ടത്തിന്റെ ഭാഗമാവാം അല്ലേ... അങ്ങനെ വിശ്വസിക്കട്ടെ!
Njan arinju aa vedana!
ReplyDeleteNale commen tharaam...
"ഹേയ് അങ്ങനെയല്ല..അങ്ങനെയല്ല ചിന്തിക്കേണ്ടത്...പക്ഷെ..." എന്നൊക്കെ അങ്ങ് മറുപടി മുഴുമിക്കാനകാതെ തോറ്റു പോകുന്ന താങ്കളെ കുറിച്ചോര്‍ക്കുമ്പോള്‍ അസൂയ തോന്നുന്നു.. 'അത്രയും തീവ്രമായ ചോദ്യങ്ങള്‍ അഭിമുഖീകരിക്കാനയല്ലോ താങ്കള്‍ക്ക്' എന്നോര്‍ക്കുമ്പോള്‍...,..
ReplyDeleteപോരാട്ടങ്ങളെ കുറിച്ചും കെയരിനെ കുറിച്ചും ഇത്രമേല്‍ ചേര്‍ച്ചയോടെ ചിന്തിക്കുന്ന നവ്രാസിന്റെ തീവ്രതക്കും അതിനെ ഇത്ര ശക്തമായി അവതരിപ്പിച്ച നിസാറിനും ഒരു സല്യൂട്ട്...
ലേഖനം ഗംഭീരമാകുമ്പോള്‍ കമന്റുകള്‍ കൂമ്പരമാകും എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ ഇവിടെ പലരും പറഞ്ഞതിനപ്പുറം ഒന്നും എനിക്കും പറയാനില്ല
ReplyDeleteവളരെ മികച്ച എഴുത്ത്. അഭിനന്ദനങ്ങള്‍ ചൊരിയുന്നു...
ReplyDeleteനല്ല എഴുത്ത്. അഭിനന്ദനം.
ReplyDeleteഇന്നലെ വായിച്ചു...അപ്പോള്‍ കമന്റ് നല്‍കാന്‍ മലയാളം ഉണ്ടായിരുന്നില്ല...ക്ഷമിക്കുക !
ReplyDeleteതാങ്കളുടെ അറിവുകളെ കീറി മുറിച്ചു പരിശോധിക്കാനോന്നും ഞാന്‍ വളര്‍ന്നിട്ടില്ല...പക്ഷെ താങ്കളുടെ ശരീരത്തിലെ നീറുന്ന മനസ്സിനെ ഞാന്‍ കാണുന്നു...സമൂഹത്തിന്റെ കൊഞ്ഞനം കുത്തുകള്‍ ഓര്‍ത്തു !
കേട്ട് പഴകിയ ചില കാര്യങ്ങള്‍ സമൂഹം കേള്‍ക്കുന്ന രൂപത്തില്‍ പറയാന്‍ താങ്കള്‍ സ്വീകരിച്ച ഈ കാവ്യാത്മക രീതി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു..അസൂയപെട്ടു !
ലോകാവസാനം വരെ തീരാത്ത ഒരു കാര്യമാണ് ഫലസ്തീന്‍ പ്രശനം ! അത് തീര്‍ക്കില്ല ..തീരില്ല..അത് കൊണ്ട് ജീവിച്ചു പോകുന്നവര്‍ !!
ആശംസകള്‍ വീണ്ടുമൊരു നല്ല എഴുത്തിനായ് ...
അസ്രുസ്
എന്താണ് പറയേണ്ടത് എന്നറിയില്ല. ശക്തമായ അവതരണം.
ReplyDeleteസ്വപ്നങ്ങള്‍ പോലും കാണാന്‍ അവകാശമില്ലാത്തവര്‍ , നവരാസ് നിന്റെ ഹൃദയ വേദനയില്‍ ഇവിടെ ഇരുന്നെങ്കിലും ഞങളുടെ പ്രാര്‍ത്ഥനകള്‍ ഉണ്ട് . നിസ്സാരാ സൌഹൃദ സംഭാഷണത്തില്‍ ഉതിര്‍ന്നു വീണത് ഒരു ജനതയുടെ തന്നെ നിസ്സഹായവസ്തയാണ് . എന്നെ കൂടുതല്‍ ഇഷ്ടമായ ഒന്ന് പറയട്ടെ " ജീവിതം സ്വന്തമായി ഉണ്ട് എന്ന് അഹങ്കരിക്കുന്നവര്‍ക്കുള്ളതാണ് പ്രണയം. സ്വപ്‌നങ്ങള്‍ കാണാന്‍ അവകാശമുള്ളവര്‍ക്ക് . വീടിനകത്തു രാത്രികളില്‍ ഉഗ്രസ്ഫോടനങ്ങളുടെയും വെടിയൊച്ചകളുടെയും നിലവിളികളുടെയും ബഹളങ്ങള്‍ക്കിടയില്‍ ഭയന്നു വിറച്ചു കഴിഞ്ഞ ബാല്യവും കൌമാരവും പിന്നിട്ടവര്‍ക്കു നിറമുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയില്ല. . ആ നിലവിളികളില്‍ പ്രിയപ്പെട്ടവരുടെ ശബ്ദം തിരിച്ചറിഞ്ഞാലും നിശബ്ദം കണ്ണീരൊഴുക്കുന്ന മനസ്സുകള്‍ക്കെന്തു പ്രണയം ? " നല്ലൊരു വായനയും ചിന്തയും സമ്മാനിച്ച കൂട്ടുകാരന് ഒരായിരം ആശംസകളും ഒപ്പം എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി
ReplyDeleteഹാദിയെപ്പോലെയുള്ള ആയിരക്കണക്കിന് കുട്ടികളുടെ മരണം ഒരിക്കലും ചരിത്രമാകാറില്ല . ലോകം മലാലയെ പോലെയുള്ള ഒരു കുരുന്നിന്റെ പുറകില്‍ മാത്രം കണ്ണീര്‍ പൊഴിച്ചു നടക്കും ( മലാല നേരിട്ട ദുരന്തം സംഭവിക്കാനും ആവര്‍ത്തിക്കാനും പാടില്ലാത്തത് തന്നെയാണ് ). പലപ്പോഴും വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ സൃഷ്ട്ടിക്കുന്നു. നാളെ ആ സൃഷ്ടിക്കപെട്ട വാര്‍ത്തകള്‍ ചരിത്രമാകുന്നു. അങ്ങിനെ ചരിത്രം സൃഷ്ടിക്കപ്പെടുന്നു...
ReplyDeleteഎന്താ ഇക്ക പറയുക.... കൊള്ളാം എന്ന് നിസാരവാക്കില്‍ ഒതുക്കാന്‍ പറ്റുന്ന ഒരു പോസ്റ്റ് അല്ല ഇത്...
ReplyDeleteആ ഒരു ഫീലിംഗ് കൊള്ളിക്കുന്ന പോസ്റ്റാണ് ഇത്...
ആശംസകള്‍....,,,
ഇത് കഥയാണോ അനുഭവമാണോ ലേഖനമാണോ എന്ന് എനിക്ക് അറിയില്ല.. ഈ വിഷയത്തില്‍ തന്നെ എനിക്ക് അറിവും തിരിച്ചറിവും കുറവുമാണ്. പക്ഷെ, മനസ്സില്‍ ഉടക്കി നില്‍ക്കുന്ന നല്ല ഒരു വായന നല്‍കിയതിന് നന്ദി..
ReplyDeleteനല്ല എയുത്ത് നിസാര്‍
ReplyDeleteപലസ്ത്തീന്‍ ജന വിഭാഗങ്ങളോട് ബാല്യം മുതലേ വല്ലാത്ത ഒരു അനുകമ്പ ഉണ്ടായിരുന്നു ഇസ്രായേലിനോട് അത്ര തന്നെ വെറുപ്പും പിന്നീട് പ്രവാസം സ്വീകരിച്ചു പലസ്തീന്‍ പൌരന്മാരുമായി ഇടപഴകി തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ മനുഷ്യ പറ്റുള്ള ഒരെണ്ണ ത്തെ പ്പോലും കാണാന്‍ കഴിഞ്ഞിട്ടില്ല എല്ലാ നാട്ടിലും നല്ലവരും മോശപെട്ടവരും ഉണ്ട് പക്ഷെ പല്സ്തീയന്കാര്‍ കണ്ടത് ഒക്കെയും മോശം സ്വഭാവക്കാര്‍ ആയിരുന്നു
വാസ്തുഹാര.... വസ്തു ഹരിക്കപ്പെട്ടവർ... അവരുടെ വേദന അവർക്ക് മാത്രമേ അറിയൂ... അത് ഞങ്ങളിലേക്കും പകരുവാൻ സാധിച്ച എഴുത്ത്...
ReplyDeleteഅഭിനന്ദനങ്ങൾ നിസാർ...
ശക്തമായ ഭാഷ,നിലവാരമുള്ള എഴുത്ത്. വളരെ നന്നായിരിക്കുന്നു.
ReplyDeleteജീവിതമാണ് ലേഖനത്തെക്കാൾ ഉള്ളിൽ തൊടുന്നത് എന്ന് നിസാറിന്റെ എഴുത്ത് ബോധ്യപ്പെടുത്തുന്നു.. ഒരു പക്ഷെ ഇതൊരു ലേഖനമായി എഴുതി തീർക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എഴുത്തുകാരനും വായനക്കാർക്കും നവ്റാസ് വെറുമൊരു പാലസ്തീൻ പെൺകൊടി മാത്രമായി അനുഭവപ്പെട്ടെനെ..
ReplyDeleteആശംസകൾ നിസാർ..
പശ്ചിമേഷ്യന്‍ പഠനത്തില്‍ വിശേഷ പഠനത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി പഠിക്കുമ്പോഴാണ് ഫലസ്തീനെക്കുറിച്ച് ഗൌരവമായി പഠിക്കാന്‍ ആരംഭിക്കുന്നത്. അവിടുന്നിങ്ങോട്ട് ഒരു ഫലസ്തീനി എന്‍റെ കൂടെയുണ്ട്. മഹ്മൂദ് ദര്‍വീഷ് എന്‍റെ സന്തത സഹാചാരിയാണ്., അന്‍ ഇന്സാനിന്‍ (ഒരു മനുഷ്യനെക്കുറിച്ച്) എന്ന അദ്ദേഹത്തിന്‍റെ കവിത കാമില ജിബ്രാന്‍ പാടിയത് http://www.youtube.com/watch?v=Fqkrh0hrWJ4 ജീവിതത്തില്‍ എത്ര തവണയാണ് ഞാന്‍ കേട്ടത് എന്നതിനെക്കുറിച്ച് ഒരു തിട്ടവുമില്ല. നെഞ്ചോടേറ്റവും അടുത്ത് നില്‍ക്കുന്ന വിഷയമായത് കൊണ്ട് ഞാന്‍ ഒറ്റയടിക്ക് തന്നെ വായിച്ചു. നല്ല അവതരണം. ഞാന്‍ തന്നെ എഴുതിയതു പോലെ എനിക്ക് തോന്നി. വിഷയത്തെക്കുറിച്ച് എഴുതിയാല്‍ അങ്ങനെ എഴുതിപ്പോകും.
ReplyDeleteതല്‍ക്കാലം ഞാനെഴുതിയ രണ്ട് പോസ്റ്റ് കള്‍ ഇതിനുള്ള കമന്‍റ് ആയി നല്‍കുന്നു.
http://zainocular.blogspot.com/2011/07/blog-post_6460.html
http://zainocular.blogspot.com/2011/09/blog-post_17.html
എഡ്വേര്‍ഡ് സഈദ്, ഹൈദര്‍ അബ്ദശ്ഷാഫി, മഹ്മൂദ് ദര്‍വീഷ് കൂട്ടുകെട്ട് ഫലസ്തീന്‍ പ്രശ്നത്തിന്‍റെ കാതല്‍ ലോകത്തിന് നല്‍കാന്‍ ശ്രമിച്ചതിന്‍റെ ഫലമായി ബുദ്ധി ജീവികള്‍ക്കിടയില്‍ ചലനം സൃഷ്ടിച്ചു. അഭിനന്ദനങ്ങള്‍ നിസാര്‍, ഒരിക്കലും ഞാന്‍ ഇവിടെ വന്ന് നിരാശനായിട്ടില്ല എന്ന് കൂടി അറീക്കട്ടെ
പൊള്ളുന്ന വിഷയം!അതവതരിപ്പിച്ച ഭാഷ മികച്ചുനിന്നു.
ReplyDeleteപലസ്തീന്‍ ജനതയോട് കാണിക്കുന്ന ക്രൂരതയില്‍ പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട് എന്കിലുംഗള്‍ഫില്‍ വന്നുകഴിഞ്ഞപ്പോള്‍ ഈ പറഞ്ഞപോലുള്ള ധാര്ഷ്ട്യമായ പെരുമാറ്റം കൊണ്ട് അവര്‍ അതര്‍ഹിക്കുന്നത് തന്നെയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്.
ഇന്നത്തെ ഇസ്രായേലിന്റെ അധീശത്തെക്കുറിച്ച് ചരിത്രപരമായോന്നും എനിക്കറിയില്ല,എങ്കിലും ബൈബിളില്‍ തേനും പലുമോഴുകുന്ന ഈ ദേശത്തേക്ക് മോശ എന്ന പ്രവാചകനാല്‍ നയിക്കപ്പെട്ട ഒരു ജനതയാണ് അവര്‍ എന്ന് മനസിലാക്കിയിട്ടുണ്ട്. അപ്പോള്‍ ഈ പ്രശ്നനങ്ങളും ജൂതപലായനവും ലോകമഹായുദ്ധത്തിനു മുന്‍പേ ഉണ്ടായതാണോ? അതോ സ്ഥാപിച്ചെടുക്കുന്നതാണോ?
നീ നിസാരന്‍ എന്ന് ആരാ പറഞ്ഞേ?
ReplyDeleteതീക്ഷ്ണമായ അവതരണം, പാലസ്തീന്‍റെ നൊമ്പരം അപ്പടി വരികളില്‍ കോര്‍ത്തിട്ടു... നിസാര്‍, അഭിനന്ദനങ്ങള്‍,...
ReplyDeleteനവ്റാസ്, നിന്നിലൂടെ ഞാന്‍ പാലസ്തീനെ അറിയുന്നു.
ഫലസ്തീന്‍ കാരെ കുറിച്ച് പ്രവാസത്തിനു മുമ്പ് വായിച്ചതും കേട്ടറിഞ്ഞതില്‍ നിന്നും വ്യതസ്തമായ അനുഭവമാണ് എനിക്ക് തോന്നിയത് ..ഒരു പക്ഷെ സ്വന്തം നാട്ടില്‍ അവര്‍ അന്യരായാതോ ,അല്ലെങ്കില്‍ ജീവിത സാഹചര്യങ്ങളോ ഒക്കെയാവാം ഞാന്‍ പരിചയപ്പെട്ട ഫലസ്തീനികള്‍ എന്നില്‍ ഒരു നെഗറ്റിവ് ഇമേജ് ഉണ്ടാക്കിയതു ,,കഥയായും അനുഭവമായും ലേഖനമായും ഒക്കെ വരികളില്‍ ഫീല്‍ വരുത്താന്‍ ഈ പോസ്റ്റില്‍ കൂടി നിസ്സാരിനു സാധിച്ചു ..
ReplyDeleteനല്ല ഭാഷയിൽ ശക്തമായൊരു പോസ്റ്റ്. നിസാർഭായ്... അഭിനന്ദനങ്ങൾ..
ReplyDeleteനല്ല എഴുത്ത്. അഭിനന്ദനങ്ങള്‍
ReplyDeleteകഥയോ? കവിതയോ?? ലേഖനമോ??
ReplyDeleteതികച്ചും കാവ്യാത്മകമായി എഴുതിയ ഈ ലേഖനം ഈ ബ്ലോഗ്ഗില്‍ വായിച്ച മികച്ച മറ്റു ലേഖനങ്ങളില്‍ നിന്നെല്ലാം വളരെ വളരെ മുന്നില്‍ എത്തി എന്ന് വേണം പറയാന്‍....
പലസ്തീന്‍ ജനതയുടെ ഇന്നത്തെ അവസ്ഥയില്‍ ദുഖമുണ്ട്. ഭ്രമാത്മകമായ ധാര്‍ഷ്ട്യപ്രകടനം ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറയാമെങ്കിലും പാര്‍ശ്വവല്ക്കരിക്കപ്പെട്ട ഒരു ജനതയുടെ ഇന്നത്തെ ഈ അവസ്ഥയില്‍ അത്രയെങ്കിലും അവരില്‍ നിന്നുണ്ടായില്ലെങ്കില്‍.....??
മറ്റെന്തിനെക്കാളും ഈ ലേഖനം നിസ്സാര്‍ എഴുതി അവതരിപ്പിച്ച രീതിയും, ശൈലിയും, ഭാഷയും പ്രശംസനീയം എന്ന് പറയാതെ വയ്യ. നിസ്സാര്‍ എഴുത്തിന്റെ ലോകത്ത് ഏറെ ദൂരം മുന്നേറും എന്നതില്‍ സംശയമേതുമില്ല.
ആശംസകള്‍
അനേകം നവരാസുകളോട് സംസാരിച്ചത്തുപോലെ...
ReplyDeleteഇനി ഇവിടെ സ്ഥിരം വരും...
നോ കമന്റ്സ് !!!!!
ReplyDelete“ചരിത്രം നിങ്ങളെ കോളമ്പസ് അമേരിക്ക കണ്ടു പിടിച്ചവന്‍ എന്ന് പഠിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ അയാള്‍ റെഡ് ഇന്ത്യക്കാരുടെ നാട് കയ്യേറിയവന്‍ ആയിരുന്നില്ലേ?'”
ReplyDeleteഇതു മനസ്സിലാക്കാൻ ഒരു പാലസ്തീൻ ചിന്ത വേണ്ടിവന്നു. നാം പഠിക്കുന്ന ചരിത്രങ്ങൾ എല്ലാം ഇതു പോലെ തലതിരിഞ്ഞതാവില്ലെ..? യഥാർത്ഥ ചിന്തകൾ കാടു കയറുമ്പോൾ അവൻ തീവ്രവാദി ആയി മാറ്റപ്പെടും...!
വളരെ അഭിനന്ദനാർഹമായ ലേഖനം/കഥ.
ആശംസകൾ....
ഇത് വായിക്കുമ്പോഴാണ് നമുക്ക് ലഭിച്ച് ഭാഗ്യങ്ങ്ളുടെ വിലയരിയുന്നത്.നന്ദി നിസ്സാര്‍ മനോഹരം, തുടരുക.
ReplyDeleteനിസാര്‍ അസ്സലായി, ഫലസ്തീനികളെ മറ്റൊരു മുഖത്തില്‍ അവതരിപ്പിച്ചു, സത്യത്തിന് മൂന്നു മുഖം ഉണ്ട് എന്നാ, ഒന്ന്, നമ്മള്‍ കാണുന്ന മുഖം, ഒന്ന് അവര്‍ കാണുന്ന മുഖം, മറ്റൊന്ന് ഇതിന് നടുവില്‍ ഉള്ള മുഖം. ഈ ലേഖനത്തില്‍ അവരുടെ മുഖമാണ് നമ്മള്‍ കണ്ടത്.
ReplyDeleteഓഹ് നാസര്‍! കണ്ണുനിറഞ്ഞുപോയി! ശരിക്കും കണ്ണുനിറഞ്ഞുപോയി! വായിച്ചുതുടങ്ങിയപ്പോള്‍ എന്തായിരിക്കുമെന്ന് ഊഹം കിട്ടിയിരുന്നു. ആ ഊഹം നല്‍കിയ ലാഘവത്വം പോലും ഒടുവില്‍ സഹായിച്ചില്ല. യുദ്ധങ്ങള്‍, യുദ്ധങ്ങള്‍! ഓഹ്! (ഈ തരളിമയൊക്കെ സുരക്ഷിതത്വം നല്‍കുന്ന ആലസ്യത്തിന്റെയാണോ എന്തോ..) നവ്രാസിനേക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പോ അതോ കഥയോ... പ്രാര്‍ഥനയാണെന്നാണ് തോന്നുന്നത്. പൊള്ളുന്നുണ്ട്.
ReplyDeleteക്ഷമിക്കൂ, നിസാറും നാസറും എനിക്കെപ്പോഴും തെറ്റും. മന:സ്തോഭത്തില്‍ ശ്രദ്ധയില്ലാതെ പറ്റിയ തെറ്റാണ്, നിസാര്‍. :)
ReplyDeleteപ്രിയ നിസാര്‍,
ReplyDeleteവളരെ നന്നായി എഴുതി. വായിച്ചു തീര്‍ന്നപ്പോള്‍ എന്റെ മനസ്സും ഒരു കടലായി ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തിരകളും. അഭിനന്ദനങ്ങള്‍.
സ്നേഹത്തോടെ,
ഗിരീഷ്
അസഹ്യമായ ഉരുക്കം ഈ വരികളില്‍ ദ്രിശ്യമാകുന്നുണ്ട്. പോരാളികളുടെ സഹനവീര്യത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ വാക്കുകളില്‍ ഒതുക്കാന്‍ കഴിഞ്ഞതില്‍ താങ്കള്‍ക്ക് അഭിമാനിക്കാം.
ReplyDeleteനല്ല പോസ്റ്റ്.
നല്ലതു മാത്രം വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
പ്രിയ നിസാര്‍
ReplyDeleteനാടിനെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന നമുക്ക് ഒരു പക്ഷെ മനസ്സിലാക്കാന്‍ ആവില്ലായിരിക്കാം രാജ്യമില്ലാത്തവന്‍റെ വേദന. ചരിത്രം എന്നും വിജയിച്ചവന്‍റെ തൂലിക കൊണ്ടാണല്ലോ എഴുതപ്പെടുന്നത്...
വളരെ മനോഹരമായ് എഴുതിയിരിക്കുന്നു നിസാര്‍.....
ഒരു നല്ല വായന തന്നതിന് നന്ദി...
ആശംസകളോടെ....
sheela tomy
ലേഖനം വാചാലമാണ്.
ReplyDeleteലോകത്തെ എല്ലാ അവകാശ സമരങ്ങള്‍ക്കും ഒരേ ശബ്ദമാകുന്നത് അവിടത്തെ ജീവിതങ്ങള്‍ക്കെല്ലാം ഒരേ സ്വഭാവമുള്ളതുകൊണ്ടാണ്. തുടക്കത്തിലെ ദൈന്യത ഒട്ടും താമസിയാതെ സ്ഥയ്'ര്യമായ് മാറുന്നത് അതിന്റെ സ്വാഭാവിക പരിണാമമാണ്, അതിജീവനം എന്നത് മനുഷ്യന്റെ തനത് സ്വഭാവവും അതിലേക്കുള്ള വഴികളാരയല്‍ അതിന്റെതന്നെ സഹജഭാവവുമാണ്. താങ്കളുടെ സുഹൃത്തിലും കാണുന്നത് ഇതേ അതിജീവന സാധ്യതയുടെ അന്വേഷണമാണ്. ഒരു വ്യക്തിയെന്ന രീതിയില്‍ ഈ ധാര്‍ഷ്ട്യവും ധിക്കാരവും ഒരുതരത്തില്‍ സുരക്ഷിതമായ ഒരു ഒളിമുഖം തന്നെയാണ്. ഒരുസമൂഹം മുഴുവനായും അതെ രീതിയിലേക്ക് പരിണമിക്കുമ്പോള്‍ അതത്ര ആരോഗ്യകരമായ ഒന്നല്ല. ആ പ്രദേശത്തിന്റെ സാമൂഹികാരോഗ്യഘടനയില്‍ അത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഏറെത്താമസിയാതെ ആ സമൂഹത്തിന്റെ നല്ല ജീവനുകള്‍ മൊത്തവും നിരാശയിലേക്കും ശൂന്യതാ ബോധത്തിലേക്കും അത് കൊന്നുതീര്‍ക്കും. ഈ രണ്ട അവസ്ഥയ്ക്കും ഇടയിലുള്ള കാലം അതേറെ സംഹാരാത്മകമായ ഒരു ജീവിതമായിരിക്കും. അതിനെ സമരമെന്നുതന്നെ വിളിക്കാം. മനുഷ്യനായി തന്നെ ജീവിക്കാനുള്ള ജീവനുകളുടെ ആത്മബലം.
അവകാശ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ പോരാളികള്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍.!
സുഹൃത്ത്, നിസാറിന്‍ സ്നേഹാശംസകള്‍.!
അനേകമായിരം അഭയാര്‍ഥികളുടെ ഒരു പ്രതിനിധി മാത്രമാണ് നവ്രാസ് ...അവളുടെ വാക്കുകളിലൂടെ ഫലസ്തീനികളുടെ നീറുന്ന പ്രശ്നങ്ങള് തീക്ഷണമായി എഴുതി. അധിനിവേശത്തിന്റെ നീരാളിപ്പിടുത്തത്തില്‍ ശ്വാസം മുട്ടുന്ന ഒരു ജനത, ഷെല്ലാക്രമണത്തില്‍ പെട്ട് എവിടെയും എപ്പോഴും ചിതറിത്തെറിക്കുന്ന മനുഷ്യ ശരീരങ്ങള്‍...ആലോചിക്കുമ്പോള്‍ തന്നെ മനസ്സ് വിങ്ങുന്നു.അവരുടെ മനസ്സില്‍ ആര്‍ദ്ര വികാരങ്ങള്‍ എങ്ങനെയുണ്ടാകും? ഫലസ്തീന്‍ ജനതയുടെ ഹൃദയ വികാരങ്ങള്‍ ഒപ്പിയെടുത്ത് ഭംഗിയായി എഴുതി.. ഭാവുകങ്ങള്‍.
ReplyDelete
ReplyDelete"ഈ തീരത്തിനപ്പുറം അല്ലെ നിന്റെ പച്ചപ്പാര്‍ന്ന നാട് ?"
"അതെ "
"അവിടെയുള്ള നിന്റെ പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന ദുഃഖം നീ എന്നും പറയാറുണ്ട്. എങ്കിലും അവര്‍ അവിടെ ഉണ്ട് എന്ന അറിവ് നിനക്ക് കൂട്ടുണ്ട് അല്ലെ. എനിക്കുമുണ്ട് എന്റെ നാട്ടില്‍ ഏറെ പ്രിയപ്പെട്ടവര്‍ . പക്ഷെ അവര്‍ അവിടെയുണ്ടോ എന്ന് പോലും അറിയാതെ ഉരുകുന്നതിന്റെ വേദന നിനക്കറിയാമോ? "
നിസാര്‍ ഇത് നാളെ വായിക്കണം എന്ന് ആണ് കരുതിയത്. പക്ഷെ ഹൃദയം സമ്മതിച്ചില്ല പിന്നെ ഹൃദയത്തിന്‍റെ ഭാഷ കേട്ടു. കഥയും അവതരണവും പ്രശംസനീയം തന്നെ. ഇത്രയും സെന്‍സിറ്റീവ് ഇഷ്യൂ കഥാ രീതിയില്‍ അവതരിപ്പിച്ച ബുദ്ധി ഭയങ്കരം തന്നെ. പക്ഷെ കഥ എന്നാ അളവ് കോല്‍ കൊണ്ടല്ല ഈ പോസ്റ്റ് അളക്കേണ്ടത്. അതിനും അപ്പുറം ഒരു ദേശം അഭിമുഖികരിക്കുന്ന പ്രശ്നങ്ങളെ അവരുടെ വീക്ഷണ കോണില്‍ നിന്ന് തുറന്ന് കാട്ടിയ രചന എന്ന നിലയില്‍ ആണ് ഇത് സ്വീകരിക്കപെടെണ്ടത്. നവ്റാസിന്‍റെ ചിന്തകള്‍ ആ ദേശത്തിന്‍റെ മുഴുവന്‍ ചിന്തകള്‍ തന്നെ ആകും. അതാണല്ലോ അവരെ ഏവരും തീവ്രവാദികള്‍ എന്ന് വിളിക്കുംബോലും അവര്‍ ചെയുന്നത് ഒന്നും അവര്‍ക്ക് തീവ്രവാദമല്ലാതെ ആകുന്നതു. ഭീകരതയും ധീരതയും ചതിയും നന്മയും എല്ലാം ചരിത്രകാരന്റെ തൂലിക തുമ്പില്‍ എന്ന് പറയാതെ പറഞ്ഞ നിസാറിന്റെ ചിന്തകള്‍ പ്രശംസനീയം തന്നെ. ആശംസകള്‍ സുഹൃത്തെ. എങ്കിലും ഒരു ചെറിയ സംശയം ബാക്കി.... ഈ പലസ്തീന്‍ ശരിക്കും ജൂതന്മാര്‍ക്കു അവകാശപെട്ടത് തന്നെ അല്ലെ??? അങ്ങനെ ഒരു അവകാശ വാദം മതഗ്രന്ഥങ്ങളെ ആസ്പദമാക്കി ഉണ്ടാക്കിയ ഒരു വീഡിയോയില്‍ കണ്ടു.... ഒരു ഉത്തരം പ്രതീക്ഷിക്കുന്നു
ReplyDeleteപ്രിയ വിഗ്നേഷ്, താങ്കളുടെ കമന്‍റ് ന്‍റെ അവസാന ഭാഗത്ത് പറഞ്ഞ സംശയമാണ് ഈയൊരു കമന്‍റ് കൂടി എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.,
Deleteപലസ്തീന്‍ ജൂതന്മാര്‍ക്കു അവകാശപെട്ടതാണ് എന്നത് തീര്‍ത്തും തെറ്റായ ധാരണയാണ്.അതായിരുന്നു കാര്യമെങ്കില്‍ ജൂത ജനതക്കൊരു രാജ്യം എന്ന ആശയം, സയണിസത്തിന്‍റെ സ്ഥാപകന്‍ തിയോഡര്‍ ഹെര്‍സല്‍ (Theodor Herzl 1860 – 1904) മുന്‍പോട്ടു വെക്കുമ്പോള്‍ ഫലസ്തീനിലാണ് അത് സ്ഥാപിക്കുക എന്ന നിര്ദ്ദേശം പോലും വന്നില്ല. അദ്ദേഹത്തിനും അങ്ങനെ തോന്നിയില്ല. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വിവിധ പ്രദേശങ്ങളായിരുന്നു അവര്‍ പുതിയ രാഷ്ട്രം സ്ഥാപിക്കാനായി ആലോചിച്ചിരുന്നത്. മൊസാംബിക്, കോംഗോ, ഉഗാണ്ടാ, അര്‍ജന്റീന, സൈപ്രസ്, സീനാ.. തന്‍റെ നിര്‍ദ്ദേശങ്ങളൊന്നും ആരും കാര്യമായെടുക്കുന്നില്ലെന്ന് കണ്ടാണ് ഹെര്‍സല്‍ തന്‍റെ തീര്‍ത്തും രാഷ്ട്രീയമായിരുന്ന സയനിസത്തെ മതത്തിന്‍റെ മേലങ്കി അണിയിക്കുന്നത്. യഹൂദരുടെ മതവികാരം ഇളക്കാനായി തോറയില്‍ നിന്ന് ഉദ്ധരണികളെടുത്ത് പ്രയോഗിച്ച് ഇസ്രെയേല്‍ രാഷ്ട്രം ഫലസ്തീനില്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചപ്പോഴും കാര്യമായ ചലനം അതിനുണ്ടാക്കാനായില്ല. 1905 ല്‍ ഹെര്‍സെല്‍ മരണമടഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞു മാത്രമാണ് ലോക ജൂത സമ്മേളനം ആ ചിന്തക്ക് പരിഗണന നല്‍കുന്നത്. തികച്ചും ആധുനികമാണ് ആ ചിന്ത എന്നര്‍ത്ഥം.
ഇനി ചരിത്രപരമായി ആ അവകാശ വാദത്തിന്‍റെ സത്യാവസ്ഥ പരിശോധിക്കാം. അറിയപ്പെട്ട ചരിത്രത്തില്‍ അവിടത്തെ ആദ്യത്തെ നിവാസികള്‍ ജെബുസിത്ത് (Jebusites) അറബികളാണ്. ജെറൂസലേം ദേശത്തിന്‍റെ ആദ്യത്തെ പേര് തോറ (ബൈബ്ള്‍ പഴയ നിയമം) പ്രകാരം തന്നെ യബൂസ് ആണ്. അവരോടൊപ്പം കനാന്‍ ഗോത്രക്കാരായ അറബികള്‍ തന്നെയായിരുന്നു ആ ഭൂമി പങ്കിട്ടിരുന്നത്. ജെബൂസിത്കളുടെ ആരാധനാ മൂര്‍ത്തിയായിരുന്ന ശാലമിനെ അനുസ്മരിച്ച് കൊണ്ട് യബൂസ് പിന്നെ ശാലമിന്‍റെ നഗരം എന്നര്‍ഥം വരുന്ന ഓര്‍ശലേം എന്ന് നാമകരണം ചെയ്യപ്പെട്ടു. അതാണ് പിന്നെ ജെറുസലേം എന്നായത്. പിന്നെയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് അബ്രഹാം പ്രവാചകന്‍ അവിടെ വരുന്നത്. അദ്ദേഹത്തിന്‍റെ മകന്‍ ഇഷാഖി (ഇസ്ഹാക്ക് പ്രവാചകന്‍റെ സന്തതികളാണല്ലോ യാഹൂദികള്‍...
അരീഫിക്ക നന്ദി
Deleteഎന്റെ വകയും നന്ദി ആരിഫിക്കാ,പുതിയ അറിവിന്.
Deleteവൈകി വന്ന വേദനയില്‍ അല്പം വിതുമ്പട്ടെ.....ഇനിയിപ്പോ ഞാന്‍ എന്താ പറയേണ്ടത്?" വെടിയുണ്ടകള്‍ക്ക് നേരെ ഒരു പിടി കല്ലെങ്കിലും തിരിച്ചെറിയും ഞങ്ങള്‍ ...."
ReplyDeleteനല്ലൊരു ലേഖനം ഹൃദയസ്പര്‍ശിയായി വരച്ചിട്ട 'ചോക്കുപൊടി'യില്‍ വിരിയുന്ന 'മുല്ലപ്പൂക്ക'ളുടെ നറുമണം പുതുപുലരിയുടെ ഉണര്‍ത്തുപാട്ടുപോലെ....
ഓരോ വരിയും ആര്‍ത്തിയോടെ ഞാന്‍ വായിച്ചു തീര്‍ത്തു
ReplyDeleteധീര രക്തസാക്ഷികള്‍ ആയി ഞങ്ങള്‍ ആദരിക്കുന്ന ഉത്തംസിങ്ങും ഭഗത് സിംഗും ഒക്കെ പാശ്ചാത്യ ചരിത്രത്തില്‍ കൊടും ഭീകരര്‍ ആണ്. ചരിത്രം എന്നും ഇരകള്‍ക്കും വേട്ടക്കാര്‍ക്കും രണ്ടായിരിക്കും, കിഴക്കിനും പടിഞ്ഞാറിനുമെന്ന പോലെ..!!...
ReplyDeleteവളരെ നല്ലൊരു ലേഖനം അതോ അനുഭവമോ ? രണ്ടായാലും ഇരുത്തി വായിപ്പിക്കാനും ചിന്തിപ്പിക്കാനും പറ്റിയത്....ആശംസകള്‍ ഭായീ ..
ധീര രക്തസാക്ഷികള്‍ ആയി ഞങ്ങള്‍ ആദരിക്കുന്ന ഉത്തംസിങ്ങും ഭഗത് സിംഗും ഒക്കെ പാശ്ചാത്യ ചരിത്രത്തില്‍ കൊടും ഭീകരര്‍ ആണ്. ചരിത്രം എന്നും ഇരകള്‍ക്കും വേട്ടക്കാര്‍ക്കും രണ്ടായിരിക്കും, കിഴക്കിനും പടിഞ്ഞാറിനുമെന്ന പോലെ..!!...
ReplyDeleteവളരെ നല്ലൊരു ലേഖനം അതോ അനുഭവമോ ? രണ്ടായാലും ഇരുത്തി വായിപ്പിക്കാനും ചിന്തിപ്പിക്കാനും പറ്റിയത്....ആശംസകള്‍ ഭായീ .
ഓരോ ചോദ്യങ്ങളും വായന നിര്‍ത്തി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. അഭിനന്ദനങ്ങള്‍ നിസാര്‍...
ReplyDeleteഎന്താണ് ഞാന്‍ പറയേണ്ടത്,മനോഹരമായി എന്നോ, എങ്കില്‍ എന്താണ് മനോഹരമായത്, ? നവ്രാസിന്റെ വേദനയോ, തീക്ഷണതയോ? അതോ നമ്മുടെ അല്ല ലോകത്തിന്റെ സ്ഥായിയായ നിസ്സഹായ ഭാവമോ ? ഇവയ്ക്കെല്ലാം മനോഹരം എന്നാ വാക് പോലും അന്യമല്ലേ... പക്ഷെ നിസ്സാരന് എന്‍റെ മനസ്സിലും നവ്രസിന്റെ തീക്ഷ്ണമായ മുഖം, ചിത്രം വരച്ചിടാന്‍ കഴിഞ്ഞു..
ReplyDeleteനവ്രസിന്റെ ചിത്രം എന്നെ പല മുഖങ്ങളെയും ഓര്‍മിപ്പിക്കുന്നു... കാശ്മീരിനെ ജീവനേക്കാള്‍ സ്നേഹിക്കുന്ന, ഞാന്‍ ഇന്ത്യനല്ല, പകിസ്ഥനിയുമല്ല കാശ്മീരി മാത്രമാണെന്ന് പറഞ്ഞ, മറ്റുള്ളവരേകൊണ്ട് അത് പറയിപ്പിക്കുന്ന, എന്‍റെ സഹോദരി ശാസിയ സലാം ...പലസ്തീന്‍ കശ്മീര്‍ സാഹിത്യങ്ങളെ കുറിച്ചൊരു താരതമ്യ പഠനം ചെയ്യാന്‍ ഒരുമ്പട്ടെപ്പോള്‍ അത് നടക്കില്ല എന്ന് പറഞ്ഞതിന് കേന്ദ്ര സര്‍കാരിന്‍റെ J R F വരെ ഉപേക്ഷിച്ച് എവിടെപ്പോയിട്ടയാലും അത് തന്നെ പഠിക്കുമെന്ന് പറഞ്ഞ , മരിക്കുവാണേല്‍ കാശ്മീരില്‍ തന്നെ എന്ന് പറഞ്ഞ , കശ്മീരിയെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞ ശാസിയ.. മറു ഭാഗത്ത്.. കാശ്മീരിനെ കുറിച്ച് ഒരു വാക്ക് പോലും പ്രത്യക്ഷത്തില്‍ പറയാന്‍ ധൈര്യപ്പെടാത്ത മസൂദ്, തലിബാനികളെ പേടിച്ചു കുടുംബത്തോടെ ഒളിച്ചോടി primary വിദ്യാഭ്യാസം പോലുമില്ലാതെ അഫ്ഗാനിലെ സ്ത്രീകള്‍ക്കിടയില്‍ ഉന്നമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന റുബിന...എല്ല്ലാവര്‍ക്കും നിസ്സരന്റെ നവ്രസിന്റെ അതെ മുഖ ചായ .. അതെ അസഹിഷ്ണുത ...അതെ തീക്ഷണത...
എന്തായാലും നന്ദിയുണ്ട് നിസാരന്‍...... സുഖലോലുപതക്കിടയില്‍ ഇത്തരം ചില തീക്ഷണത നിറഞ്ഞ വായന അനിവാര്യം ...
ഈ ബ്ലോഗ് കാണാതെ പോയത് എന്‍റെ തെറ്റ്.
ReplyDeleteഎഴുതിയ വരികള്‍ എല്ലാം ഹൃദയം തകര്‍ക്കുന്നവ.....ഇനി മുടങ്ങാതെ വന്നുകൊള്ളാം. നിങ്ങള്‍ നിസ്സാരനെങ്കില്‍ പിന്നെ.......ഒത്തിരി സ്നേഹത്തോടെ പ്രിയ സുഹൃത്തേ...
നിസാര്‍... നല്ല അനുഭവകഥ..
ReplyDeleteവായനിയില്‍ രാജ്യസ്നേഹത്തിന്റെ രണ്ടു വശങ്ങള്‍
തിളങ്ങി നില്‍ക്കുന്നു..
മനസിനെ അര്‍ദ്രമാക്കി..
ആശംസകള്‍..
നിസാര വളരെ നന്നായി എഴുതി . ഒരുപാട് ഇഷ്ടമായി .ഇസ്രയേല്‍ പലസ്തീന്‍ പ്രശ്നത്തെ കുറിച്ച് ഒരു ലേഖനം കൂടി പോരട്ടെ . ആശംസകള്‍ . ( സെഞ്ച്വറി അടിച്ചാലോ .)
ReplyDeleteപ്രിയരേ
ReplyDeleteവായനക്കും അഭിപ്രായങ്ങള്‍ക്കും ഹൃദയം നിറഞ്ഞ സ്നേഹം. ഈ ലേഖനം ഒരുപാട് പേരില്‍ എത്തിച്ച എല്ലാവര്‍ക്കും, ഇതിലെ തെറ്റുകള്‍ തിരുത്തിത്തന്നവര്‍ക്കും എല്ലാം വെറുതെ ഒരു നന്ദി വാക്ക് പറഞ്ഞു ഞാന്‍ സ്വയം ചെറുതാകുന്നില്ല. ഇതിലെ ചില ഭാഗങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാന്‍ ഒരു അനുബന്ധ ലേഖനം തയ്യാറാക്കണം എന്ന് കരുതുന്നു. പല ചോദ്യങ്ങള്‍ക്കും ഉള്ള മറുപടികള്‍ അതില്‍ നല്‍കാന്‍ ശ്രമിക്കാം
ഒരു സ്വാതന്ത്ര്യ സമരത്തെ തീവ്രവാദമായി ചിത്രീകരിച്ചിട്ടല്ലാതെ അടിച്ചമര്‍ത്താന്‍ കഴിയില്ല . പണത്തിനേക്കാള്‍ സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൊടുക്കുന്ന നവ രാസ്. പത്രങ്ങളില്‍ മരണത്തിന്റെ എണ്ണമായി മാത്രം ഒടുങ്ങുന്ന ജീവിതങ്ങളില്‍ എത്രയെത്ര നവ് രാസ്..
ReplyDeleteപഴശ്ശിരാജ മുതല്‍ സവര്‍ക്കര്‍ വരെയുള്ള "തീവ്രവാദി"കള്‍ക്ക് നവ് രാസ് ഇനി മുതല്‍ കൂട്ടാകും. നിനക്കിതൊരു മുതല്‍ക്കൂട്ടും. നിസ്സാരന്റെ ലേഖനങ്ങളില്‍ ഏറ്റവും നല്ല ഒന്ന്.
മനോഹരമായി എഴുതി. ഇത്തിരി നീണ്ടു പോയില്ലേ. എനിയ്ക്കു ഒരുപാട് നീണ്ട കധകളൊന്നും ഇഷ്ടമല്ല. രണ്ടു ഭാഗമായി എഴുതാമായിരുന്നു . പിന്നെ അക്ഷരതെറ്റുകളുണ്ട് . ആശംസകള്‍ @PRAVAAHINY
ReplyDeleteഎനിക്കുമുണ്ട് എന്റെ നാട്ടില്‍ ഏറെ പ്രിയപ്പെട്ടവര്‍ . പക്ഷെ അവര്‍ അവിടെയുണ്ടോ എന്ന് പോലും അറിയാതെ ഉരുകുന്നതിന്റെ വേദന നിനക്കറിയാമോ? "
ReplyDeleteഎന്താ പറയേണ്ടത് .. എന്നറിയില്ല ...
ഫലസ്തീനിന്റെ മാറില്‍ തുളച്ചിറങ്ങി പൊട്ടി പടരുന്ന മിസൈലുകളുടെ അട്ടഹാസങ്ങലാണ് ചാനലുകള്‍ മുഴുവന്‍... ഇപ്പൊ നവ്റാസയുടെ ഈ ചോദ്യവും .. ഒരു വിങ്ങലാവുന്നു...
സ്വാതന്ത്ര്യത്തിന് മുമ്പില്‍ സ്വന്തം ജീവനെക്കാളും നാടിന് വില കല്‍പ്പിക്കുന്ന ചുണക്കുട്ടികള്‍ , പാശ്ചാത്യ രാജ്യങ്ങള്‍ നിങ്ങളെ തീവ്രവാദികള്‍ എന്നു വിളിച്ചാലും തളരാതെ മുന്നോട്ട് പോവുമ്പോള്‍ ,, നവ്റാസ് ഒരു വേദനയായി അവശേഷിക്കുന്നു ....
ReplyDeleteനന്നായി എഴുതി ...
ഏ തു കടുത്ത ഇസ്രേല്‍ പക്ഷപാതിയെയും പലസ്തീന്‍കാരനാക്കി മാറ്റാന്‍ പോന്ന തീവ്രമായ ഭാഷ!!!
ReplyDeleteനവ്രാസ് മനസ്സില്‍ നോവും നിനവും തന്ന് മായാതെ നില്‍ക്കുന്നു !ആശംസകള്‍ .
ReplyDeleteഓരോ യുദ്ധവും, കടന്നുകയറ്റങ്ങളും ഒരു ജനതക്കുണ്ടാക്കുന്ന നഷ്ടം അതനുഭവിക്കാത്തവര്‍ക്ക് മനസ്സിലാകുമോ...കുറച്ചുകാലം നീണ്ടു നില്‍ക്കുന്ന ഒരു വേദന മാത്രം സൃഷ്ടിച്ച് അതു മാഞ്ഞുപോകുന്നു..അടുത്തിടപഴകിയ ചിലര്‍ വീണ്ടും ഓര്‍ക്കുന്നു...ഈയിടെ ഹിന്ദുവില്‍ ആസാമില്‍ ചായ തോട്ടത്തിലെത്തിയ ചൈനക്കാര്‍ ഇന്ത്യാ ചൈനാ യുദ്ധ സമയത്ത് നാടുകടത്തിയതിനെ കുറിച്ച് വായിച്ചിരുന്നു..ഇതു പോലെ അതും വേദനിപ്പിച്ചു..നല്ലെഴുത്ത് നിസാര്‍, അവര്‍ക്കു നല്ലെതു മാത്രം വരാന്‍ ആഗ്രഹിക്കുന്നു..അങ്ങനെ സംഭവിച്ചിലെങ്കിലും നമ്മുക്കു ആഗ്രഹിക്കാമല്ലോ, ലോകത്ത് എല്ലാവര്‍ക്കും നന്മ മാത്രം വരുന്ന ഒരു കാലം നമുക്കു സ്വപ്നമെങ്കിലും കാണാമല്ലൊ..
ReplyDeleteVery nice article, Nisar. Palestine is very close to my heart and hence Navraaz sounds beautiful ! I would like to relate one of my experiences in jerusalem. Please excuse my writing in english...
ReplyDeleteBeing in the navy, I have had the opportunity to visit many places throughout the world. Among them, Jerusalem is one I cherish the most. My ship docked at Haifa port of Israel. From there, we were taken to Jerusalem by road. Needless to say, we were escorted by military pilot vehicles, both ahead and astern of us. Jerusalem is presently occupied by israel, but the place where the mosque stands, that is the Masijidul Aqsa area, is controlled by the Arab Muslims. Nobody amongst us were allowed to enter that area. But being the only muslim in the group, I requested our Israeli escort officer to let me enter and offer prayers. Initially, he was reluctant. But after a bit of persuasion and the fact that we were diplomatic guests of Israel , paved the way for my entering the sacred area.
I felt elated and ecstatic as I set foot in the third most holiest mosque in the world. But my entire contingent was waiting for me outside and I had to make it quick. I quickly went to the mosque to offer my prayers. There were lot of people moving about, or idling in the shades of the trees.
Where these the terrorists that the world was clammouring about ?? Normal people going about their business as usual.
But I did notice that the people over there had a subdued look about them. It is to be noted that there are quite a few Arab muslims lhey live in living in Israel. But their pride is never subdued. You ask any arab, be it a christian or a muslim, his solidarity is with Palestine.
I can only pray that the international community provides justice to the people of Palestine.
Nisar, excellent writing...
ReplyDeleteനല്ല ലേഖനം... നന്ദി ഈ വായന തന്നതിന്
ReplyDeleteഎഴുത്ത് എനിക്ക് വളരെ ഇഷ്ട്ടപെട്ടു......മംഗളങ്ങള്‍!!!,!
ReplyDeleteപോസ്റ്റ്ചെയ്ത സമയത്ത് വായിച്ചതാണെങ്കിലും കമന്‍റ് ചെയ്യാന്‍ മലയാളം സോഫ്റ്റ് വെയര്‍ സമ്മതിച്ചിരുന്നില്ല. പിന്നീട് മറന്നു.
ReplyDeleteഈ എഴുത്തിനെ കുറിച്ചെന്തു പറയാന്‍ നിസാര്‍....... , എന്തുപറഞ്ഞാലും കുറഞ്ഞുപോവും. മൌനം..!
ധീര രക്തസാക്ഷികള്‍ ആയി ഞങ്ങള്‍ ആദരിക്കുന്ന ഉത്തംസിങ്ങും ഭഗത് സിംഗും ഒക്കെ പാശ്ചാത്യ ചരിത്രത്തില്‍ കൊടും ഭീകരര്‍ ആണ്. ചരിത്രം എന്നും ഇരകള്‍ക്കും വേട്ടക്കാര്‍ക്കും രണ്ടായിരിക്കും, കിഴക്കിനും പടിഞ്ഞാറിനുമെന്ന പോലെ..!!
ReplyDeleteപുതിയ അറിവുകള്‍ തന്ന രചന ....
നിസാര്‍ , വൈകി എത്തിയതിന് ക്ഷമ ചോദിക്കുന്നു .
ReplyDeleteബ്ലോഗ് വായന നാട്ടിലെത്തിയാല്‍ ഇല്ലെന്നു പറയാം. പക്ഷെ ഫെസ് ബുക്കില്‍ ഇപ്പോഴും ശ്രദ്ധിക്കുന്ന ഈ പോസ്റ്റ് വായിക്കാതെ പറ്റില്ലായിരുന്നു.
നിസാറിന്റെ ഏറ്റവും മികച്ച പോസ്റ്റ് എന്ന് പറയാം. പൊരുതുന്ന ഫലസ്തീന്റെ മുഖം നവ്റാസ് എന്ന ആദര്‍ശം കൊണ്ട് മാനസികമായി പൊരുതുന്ന വനിത. ആ നാടിന്‍റെ കൂടെ എന്റെ പ്രാര്‍ഥനയും.
മികച്ച അവതരണത്തിന് അഭിനന്ദനങ്ങള്‍
പരപ്പ് ഏറെയുണ്ടെങ്കിലും ക്ഷീണമില്ലാതെ നീന്തിത്തുഴയാന്‍ സാധിച്ചു. പലസ്തീനിനെറ്റെ തീക്ഷണമായ വികാരവിചാരങ്ങള്‍, നവ് റാസ് എന്ന കരുത്തുറ്റ കഥാപാത്രത്തിലൂടെ വെളിപ്പെടുത്തി.(( ബഹുമാനമല്ല ആ സഹതാപമാണ് നിങ്ങളില്‍ ഇല്ലാതെയാകുന്നത് എന്നറിയാം. ഞങ്ങള്‍ക്ക് വേണ്ട അത്. ഈ ധാര്‍ഷ്ട്യം നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് ഞങ്ങളുടെ പോരാട്ടത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും ഭാഗമാണ് "))(("എന്തിനെയാണ് നിങ്ങള്‍ തീവ്രവാദം എന്ന് വിളിക്കുന്നത്? അത് ഞങ്ങളുടെ സ്വാതന്ത്ര്യ സമരമാണ്. ചരിത്രം നിങ്ങളെ കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചവന്‍ എന്ന് പഠിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ അയാള്‍ റെഡ് ഇന്ത്യക്കാരുടെ നാട് കയ്യേറിയവന്‍ ആയിരുന്നില്ലേ?'))((ഒരു ആദര്‍ശത്തെ സ്നേഹിക്കാന്‍ , ഒരു വംശത്തെ സ്നേഹിക്കാന്‍ മറ്റൊന്നിനെ വെറുക്കണം എന്ന്‍ ആരാണ് ഈ ലോകത്തെ പഠിപ്പിച്ചത് ?? ))((ധീര രക്തസാക്ഷികള്‍ ആയി ഞങ്ങള്‍ ആദരിക്കുന്ന ഉത്തംസിങ്ങും ഭഗത് സിംഗും ഒക്കെ പാശ്ചാത്യ ചരിത്രത്തില്‍ കൊടും ഭീകരര്‍ ആണ്.)) ഈ വരികളൊക്കെ സമൂഹത്തിലേക്ക് തെറിച്ചുവീണ് കെടാതെ കത്തുന്ന തീപ്പൊരികളാണ്.
ReplyDeleteനന്നായി, ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചു വീണ കുട്ടികളുടെ മൃതദേഹം ഖബര്‍ അടക്കം ചെയ്യുമ്പോള്‍ ഖബറടക്കുന്നവരുടെ മുഖത്തെ വികാരം നിസ്സംഗതയോ അതോ ധാര്‍ഷ്ട്യമോ എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്. ഈ ലേഖനം കുറെയേറെ ഉത്തരങ്ങള്‍ തരുന്നു.
ReplyDeleteഈജിപ്ഷ്യൻ മേലധികാരിയും,പാലസ്തീൻ കീഴുദ്യോഗസ്ഥയും തമ്മിൽ പൊരുത്തപ്പെട്ട് പോവുന്നത് എങ്ങനേയാ ?
ReplyDelete'മുഖത്തേക്കു തന്നെ ഊതി വിട്ടാണ് അവള്‍ പറഞ്ഞത്. ധാര്‍ഷ്ട്യം നിറഞ്ഞ ഈ ഒരു പെരുമാറ്റത്തിന്റെ പേരില്‍മാത്രം പലപ്പോഴും അവളോട് നീരസപ്പെടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഈ പുകവലിയും ഹുക്കയുമൊക്കെ അവരുടെ ജീവിതരീതിയില്‍ നിന്ന് കിട്ടിയതാണ് എന്ന് മനസ്സിലാക്കി..'
എനിക്കിത്രയും വെറുപ്പുണ്ടാകുന്നതും പ്രകോപനമുണ്ടാക്കുന്നതുമായ ശീലം വേറെയില്ല. മുഖത്തേക്ക് പുകയൂതി വിടുക കൂടി ചെയ്താൽ പറയുകയും വേണ്ട.!
'പലസ്തീനികളോട് മനസ്സില്‍ എന്നും തോന്നിയിരുന്ന ഐക്യദാർഢ്യം ഇവിടെ വന്നു പലപ്പോഴായി അവരുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം കണ്ടു മനസ്സില്‍ കുറഞ്ഞു വന്നിരുന്നു. അത് മനസ്സില്‍ വച്ച് തന്നെയാണ് ചോദിച്ചത് '
അവരുടെ പെരുമാറ്റം ഇങ്ങനേയൊക്കെയാവുമ്പോൾ, ശരിക്കും മനസ്സിന്റെ അടിത്തട്ടിൽ നിന്നും വന്ന സത്യസന്ധമായ ഒരു ചോദ്യം.അതാണിത്,
'"നിങ്ങള്‍ എന്താണ് ഇങ്ങനെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ? പലപ്പോഴും നിങ്ങളോടുള്ള ബഹുമാനം കുറയ്ക്കുന്നത് നിങ്ങളുടെ ഈ പെരുമാറ്റമാണ് "'
'ബഹുമാനമല്ല ആ സഹതാപമാണ് നിങ്ങളില്‍ ഇല്ലാതെയാകുന്നത് എന്നറിയാം. ഞങ്ങള്‍ക്ക് വേണ്ട അത്. ഈ ധാര്‍ഷ്ട്യം നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് ഞങ്ങളുടെ പോരാട്ടത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും ഭാഗമാണ് "'
അതുവരെ മനസ്സിൽ തോന്നിയതെല്ലാം,ശക്തിയായി മനസ്സിലേക്ക് തിരിച്ച് വരേണ്ട രീതിയിലുള്ള വാക്കുകൾ തന്നെ,ഗ്രേയ്റ്റ്.!
'" എന്നിട്ട് ഇപ്പോള്‍ എന്തായി. ആ പാതി പോയിട്ട്, പത്തു ശതമാനം പോലും നിങ്ങളുടെ കയ്യില്‍ ഇല്ലല്ലോ ഇപ്പോള്‍ "'
ഈ ചോദ്യത്തിനൊന്നും നമുക്കുത്തരം നൽകാൻ കഴിയാത്തിടത്തോളം നമുക്കവരെ ദ്രോഹിക്കാനും, അവരെ വിമർശിക്കാനും അവകാശമില്ല.
അവർ നടത്തുന്ന ചെറുത്തു നിൽപ്പുകളെ തീവ്രവാദമെന്ന് മുദ്രകുത്തി പാശ്ചാത്യ-വിദേശ രാജ്യങ്ങളിൽ അവരെ തീവ്രവാദികളാക്കി മുദ്രകുത്തുന്നവർക്ക് കാലം ഒരിക്കലും മാപ്പ് കൊടുക്കില്ല.
'ഏറ്റവും വലിയ ഒളിപ്പോരില്‍ നിഷ്കളങ്കരായ ലക്ഷക്കണക്കിന് ജനങ്ങളെ അണു ബോംബിട്ടു കൊന്നൊടുക്കിയവരോട് ഇത് നിങ്ങള്‍ എപ്പോഴെങ്കിലും ചോദിക്കാമോ . സമാധാനത്തിന്റെ പ്രാവുകളെ പറത്തി ആ ദിനം ആചരിക്കുമ്പോഴും അത് ചെയ്തവര്‍ക്ക് നേരെ ഒരു ചെറു വിരലെങ്കിലും ചൂണ്ടാറുണ്ടോ . ആരെങ്കിലും അവരെ വിചാരണ ചെയ്തിട്ടുണ്ടോ. വിയത്നാമിലെ പാവം ജനങ്ങള്‍ക്ക് മേല്‍ അവര്‍ തളിച്ച രാസായുധങ്ങളുടെ ദുരിതം പേറുന്ന ലക്ഷങ്ങള്‍ ഇന്നും അവിടെ ഇല്ലേ. എന്നിട്ടും നിങ്ങളുടെ മനസ്സാക്ഷി ഉണര്‍ന്നില്ലേ ??'
ആശംസകൾ.
ഈ കഥ(? സംഭവം?)വായിക്കുമ്പോള്‍ ഓരോ പലസ്തീനിയെയും ഓര്‍ത്ത് ദുഖിക്കുന്നു.
ReplyDeleteഒന്നും പറയാനില്ലാത്ത പോലെ.
എത്ര വര്‍ഷമായി .അഭയാര്‍ഥികളായി ജനിച്ചു അഭയാര്‍ഥികളായി ജീവിച്ചു അഭയാര്‍ഥികളായി മരിക്കാന്‍ വിധിക്കപ്പെട്ടവര്‍...
പരിചയപ്പെടാനിടയായ പല ഫലസ്തീനികളൂടേയും പെരുമാറ്റത്തിലെ പാരുഷ്യം മനസ്സ് മടുപ്പിച്ച അനുഭവം മറ്റു പലർക്കുമെന്ന പോലെ എനിയ്ക്കും പറയാനുണ്ട്. ലോകം അവരോട് കാണിച്ച അന്യായമാണ് ആ പാരുഷ്യത്തിന്റെ അടിസ്ഥാനകാരണം എന്ന തിരിച്ചറിവുകൊണ്ട്മാത്രമാണ് അവരുടെ പ്രശ്നങ്ങളിൽ അനുഭാവപൂർവ്വമായ നിലപാട് മനസ്സിൽ നിലനിൽക്കുന്നത്. കൊടിയ അനീതിക്കിരയായ ഫലസ്തീൻ ജനതിതിയുടെ പ്രതിനിധിയായ നൌറസ്സിന്റെ ഉള്ളിൽ ആളുന്ന പ്രതിഷേധ വഹ്നിയുടെ തീക്ഷ്ണത വാക്കുകളിലാവഹിക്കാൻ നിസാറിന്റെ രചനാവൈഭവം പ്രാപ്തമായിരിക്കുന്നു. ഉള്ളുലയ്ക്കുന്ന ഒരു വായനാനുഭവം. നന്ദി.
ReplyDeleteമുറിവേറ്റ മനസ്സില്‍ ചിലപ്പോള്‍ ഒരു പരുക്കന്‍ സ്വഭാവം കാണാം അതല്ലേ നവ്രാസ് കാണിച്ചത് .ആ മുറിവല്ലേ നമ്മളെ ഉണര്‍ത്തിയത് ,,,,,ഉഗ്രന്‍ രചന നിസാരന്‍ .മനോഹരം ഇനിയും വരാം
ReplyDeleteപോസ്റ്റ് ഹൃദയത്തെ തൊടുന്നു. നവ്റാസ് ഒരു പെണ്‍കുട്ടിയല്ല ഒരു ജനത തന്നെയാണ്.
ReplyDeleteസയണിസം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തോളില്‍ നിന്ന് നീതിക്കും ന്യായത്തിനും
മീതെ ടയ്സി കട്ടര്‍ ബോംബു വര്‍ഷിക്കുന്നതു നിര്‍ന്നിമേഷം നോക്കി നില്‍ക്കുന്ന ലോക ശക്തികളുടെ
കൂട്ടത്തില്‍ നമ്മുടെ നാടും പെടുന്നു. ഈ പലസ്തീനിയന്‍ ഇരകളോട് എന്നും ഐക്ക്യപ്പെട്ടിട്ടെയുള്ളൂ
മനസ്സ്.
നിസ്സാര്‍ ചൂണ്ടിക്കാണിച്ചതും, വേറെ ചിലര്‍ ഇവിടെ പറഞ്ഞതുമായ ഈ ജനതയുടെ അഹങ്കാരം
കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ കുറച്ചധികിം അടുത്ത് കാണാനും ഇടയായി. നേര് പറഞ്ഞാല്‍
ഈ വിഷയത്തില്‍ എന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ട്. അവര്‍ക്കേറ്റ മുറിവുകളാണ്
അവരെ ഈ സ്വഭാവക്കാരാക്കിയത് എന്ന് തോന്നുന്നില്ല. നമ്മള്‍ക്ക് അവരോടുള്ള ബഹുമാനമൊന്നും
ഈജിപ്ത് പലസ്തീന്‍ ദേശക്കാര്‍ക്ക് തിരിച്ച് നമ്മോടില്ല എന്നത് ഒരു പകല്‍ സത്യമാണ്. നമ്മിലൊരു
വിഭാഗത്തിന്‍റെ ആരാധനാ രീതി അവരുടേതുപോലെയാണ് എന്ന് മാത്രം. അതിനപ്പുറം അവരുടെ
സുപ്പീരിയോരിറ്റി കോംപ്ളെക്സ് കാഴ്ചയില്‍ നമ്മള്‍ ഇന്ത്യയിലെ ദളിതുകളെപോലെയാണ്.
എങ്കിലും നമ്മള്‍ അവരോട് പോരാട്ടത്തില്‍ സമരസപ്പെടുന്നു. ഒരു ജനതയോടുള്ള അനിഷ്ടം
അവരോടു അനീതി ചെയ്യാന്‍ (തോന്നാന്‍) നമ്മെ പ്രേരിപ്പിക്കരുത് എന്ന മാനവിക ചിന്ത കൊണ്ട്.
നിസ്സാര്‍ പോസ്റ്റ് ഇടുമ്പോള്‍ ഒരു മെയില്‍ അയക്കൂ. ഡാഷ്ബോഡ്, എഫ് ബി ഒന്നും അധികം നോക്കാറില്ല
പലപ്പോഴും. ബ്ലോഗ് രംഗത്തും സജ്ജീവമല്ല.
ബ്ലോഗ് എന്ന നിലയില്‍ നീണ്ട എഴുത്താണെങ്കിലും, വായന മുഷിവാക്കാതെ മികച്ചരീതിയില്‍ അവതരിപ്പിച്ചു..നന്മകള്‍ ..!
ReplyDeleteവളരെ നന്നായിട്ടുണ്ട് ....... ഭാവുകങ്ങള്‍ ..........
ReplyDeleteവളരെ നന്നായിട്ടുണ്ട് ....... ഭാവുകങ്ങള്‍ ..........
നല്ല പോസ്റ്റ് നിസാര്‍ .
ReplyDeleteവായിച്ചത് മൂന്നു ദിവസം മുന്‍പ് .
അതിനും മുന്നത്തെ പോസ്റ്റും ഏറെ ഇഷ്ടായി കേട്ടോ.
അതെത്ര രസകരം.
ഇതെത്ര ഗൌരവം.
രണ്ടും നല്ല ഭംഗിയായി എഴുതി.
ഹൃദയത്തില്‍ കൊണ്ട എഴുത്ത്...... നീണ്ടതെങ്കിലും മുഴുവന്‍ വായിച്ചപ്പോള്‍ .....നവ്റാസിനെ അറിഞ്ഞപ്പോള്‍..... പ്രാര്തിയ്ക്കാനെ തോന്നിയുള്ളൂ..... ആശംസകള്‍ സുഹൃത്തേ
ReplyDeleteആശംസകള്‍..
ReplyDeleteനല്ല എഴുത്ത്.
നല്ല ലേഖനം...
ReplyDeleteപലസ്തീനികളുടെ പരുഷമായ പെരുമാറ്റത്തെ കുറിച്ച് മുമ്പും വായിച്ചിരുന്നു... അവരുടെ അനുഭവങ്ങളുടെ തീവ്രതയായിരിക്കാം അവരെ ഇങ്ങനെയൊക്കെ ആക്കിയത് ....
"ഏറ്റവും വലിയ ഒളിപ്പോരില്‍ നിഷ്കളങ്കരായ ലക്ഷക്കണക്കിന് ജനങ്ങളെ അണു ബോംബിട്ടു കൊന്നൊടുക്കിയവരോട് ഇത് നിങ്ങള്‍ എപ്പോഴെങ്കിലും ചോദിക്കാമോ . സമാധാനത്തിന്റെ പ്രാവുകളെ പറത്തി ആ ദിനം ആചരിക്കുമ്പോഴും അത് ചെയ്തവര്‍ക്ക് നേരെ ഒരു ചെറു വിരലെങ്കിലും ചൂണ്ടാറുണ്ടോ . ആരെങ്കിലും അവരെ വിചാരണ ചെയ്തിട്ടുണ്ടോ. വിയത്നാമിലെ പാവം ജനങ്ങള്‍ക്ക് മേല്‍ അവര്‍ തളിച്ച രാസായുധങ്ങളുടെ ദുരിതം പേറുന്ന ലക്ഷങ്ങള്‍ ഇന്നും അവിടെ ഇല്ലേ. എന്നിട്ടും നിങ്ങളുടെ മനസ്സാക്ഷി ഉണര്‍ന്നില്ലേ ??“
ReplyDeleteതാങ്കൾ ഇവിടെ ഒരു സൂപ്പർ വായന സമ്മാനിച്ചിരിക്കുകയാണല്ലോ .. ഭായ്
This comment has been removed by the author.
ReplyDeleteഎന്റെ കൂടെ ജോലി ചെയ്യുന്ന പലസ്തീനി പെണ്ണിന്റെയും, അതുപോലെ ഇത് വരെ നേരിട്ട് കണ്ടതും, ഇടപെട്ടാതുമായ പാലസ്തീനികളുടെയും, പെരുമാറ്റം കണ്ടിട്ടു,ആ പെരുമാറ്റമാണു അവർ ഇപ്പോൾ അനുഭവിക്കുന്നതിനു കാരണം എന്നായിരുന്നു ഞാൻ പലപ്പോഴും ചിന്തിക്കാറു.
ReplyDeleteതാങ്കളുടെ ഈ ലേഖനം വായിച്ചതിനു ശേഷമാണു പാലസ്തീനികളുടെ ദുരനുഭവങ്ങൾ ആയിരിക്കും അവരുടെ ഈ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റത്തിന് കാരണം എന്ന് മറിച്ചു ചിന്തിച്ചത്.
ഇപ്പോൾ എന്റെ colleagu ലും ഞാൻ നവ്രാസിനെ കാണുന്നു.
നല്ല വായന സുഖം നല്കുന്നതിലുപരി, പാലസ്തീനികളോടുള്ള സമീപനം മാറ്റുന്നതിലും താങ്കള്ക് ഈ ലേഖനത്തിലൂടെ സാധിച്ചു.
നിസര്‍ഗം ,നിന്‍റെ അക്ഷരങ്ങള്‍ എന്‍റെ ആത്മ്മാവിനെ മൌനമുദ്രിതമാക്കുന്നു..വേദന നിറ ക്കുന്ന ഈ വായന തന്നതിന് നിസാറിനു എന്‍റെ നമോവാകം ....
ReplyDeleteആദ്യമായാണ് താങ്കളുടെ ലേഖനം വായിക്കുന്നത്..........നാവ് രാസ് ഖാലിദ് ....എന്ന പുലിക്കുട്ടി ........സ്വന്തം നാടിന്‍റെ സമാധാനം ആഗ്രഹിക്കുന്ന ഒരു പാവം നാട്ടുകാരി ... ലോകത്തോടുള്ള അവളുടെ പുച്ഛം .... അതിന്റെ കാരണം.....എല്ലാം തൂലികയില്‍ നിന്ന് ഭംഗി ആയി വിരിഞ്ഞിരിക്കുന്നു...........ആശംസകള്‍......................................
ReplyDeleteആദ്യമായാണ് താങ്കളുടെ ലേഖനം വായിക്കുന്നത്..........നാവ് രാസ് ഖാലിദ് ....എന്ന പുലിക്കുട്ടി ........സ്വന്തം നാടിന്‍റെ സമാധാനം ആഗ്രഹിക്കുന്ന ഒരു പാവം നാട്ടുകാരി ... ലോകത്തോടുള്ള അവളുടെ പുച്ഛം .... അതിന്റെ കാരണം.....എല്ലാം തൂലികയില്‍ നിന്ന് ഭംഗി ആയി വിരിഞ്ഞിരിക്കുന്നു...........ആശംസകള്‍......................................
ReplyDeleteഈ അനുഭവകഥ,നന്നായിട്ടുണ്ട്. ആശംസകള്‍
ReplyDeleteASHAMSKAL
ReplyDeletewww.hrdyam.blogspot.com
good one .......
ReplyDelete100000000 like :)
all the best
അവിടെയുള്ള നിന്റെ പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന ദുഃഖം നീ എന്നും പറയാറുണ്ട്. എങ്കിലും അവര്‍ അവിടെയുണ്ട് എന്ന അറിവ് നിനക്ക് കൂട്ടുണ്ട് അല്ലെ. എനിക്കുമുണ്ട് എന്റെ നാട്ടില്‍ ഏറെ പ്രിയപ്പെട്ടവര്‍ . പക്ഷെ അവര്‍ അവിടെയുണ്ടോ എന്ന് പോലും അറിയാതെ ഉരുകുന്നതിന്റെ വേദന നിനക്കറിയാമോ? "
ReplyDeleteഎവിടെയൊക്കെയോ കൊളുത്തി വലിച്ചും വേദനിപ്പിച്ചും കടന്നു പോയ വരികള്‍ ..........നന്ദി സുഹൃത്തെ
ഞാന്‍ വൈകിയോ? വളരെ നന്നായിരിക്കുന്നു... ടച്ചിംഗ്....
ReplyDelete